തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയത് അർധ സത്യങ്ങളും വാസ്തവ വിരുദ്ധമായ കാര്യങ്ങളുമെന്ന് വിശദീകരണവുമായി ലോക്ഭവൻ. ഇതുസംബന്ധിച്ച് സഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനുള്ള മറുപടിയായാണ് ലോക്ഭവൻ നിലപാട് വ്യക്തമാക്കിയത്.
അർധ സത്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ലോക്ഭവൻ കേന്ദ്രങ്ങൾ പറയുന്നു. ഇതിന് അനുസൃതമായി ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയാറാക്കി വായിക്കാമെന്നായിരുന്നു സർക്കാറിന്റെ പ്രതികരണം. ലോക്ഭവൻ നിർദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചുനൽകാമെന്ന സൂചനയും നൽകി.
എന്നാല്‍, തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതികൾ വരുത്താതെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കിയയച്ചത്. കോഴിക്കോട് നിന്ന് വൈകി തിരുവനന്തപുരത്ത് എത്തിയ ഗവര്‍ണര്‍ താൻ നിർദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് സഭയിൽ വായിച്ചത്.
‘ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂനിയന്‍ ഗവണ്മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്’.
‘സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്’.
‘നികുതി വിഹിതവും ധനകാര്യ കമീഷന് ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മർദവും ഫെഡറല്‍ തത്ത്വങ്ങളെ ദുർബലപ്പെടുന്നതുമാണ്’ എന്ന പ്രസംഗ വാചകത്തിനൊപ്പം ‘എന്റെ സര്‍ക്കാര്‍ കരുതുന്നു’ എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേർത്ത് വായിക്കുകയായിരുന്നു.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം സഭയിൽ അസാധാരണവും നാടകീയവുമായ നടപടികൾ. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഒഴിവാക്കിയും കൂട്ടിച്ചേർത്തും ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസംഗം.
പിന്നാലെ ഗവർണറുടെ നടപടിക്കെതിരെ പരോക്ഷ വിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വിഷയം സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. മന്ത്രിസഭ അംഗീകരിച്ചത് ആധികാരിക നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഗവർണർ വിട്ട ഭാഗങ്ങൾ ചേർത്തും കൂട്ടിച്ചേർത്തവ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ആധികാരിക രേഖയായി അംഗീകരിച്ച് സ്പീക്കറുടെ റൂളിങ്.
കേന്ദ്രസർക്കാറിനും ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടിക്കും എതിരായ പരാമർശങ്ങളാണ് ഗവർണർ വായിക്കാതെ വിട്ടത്. കേന്ദ്രസർക്കാറിനെതിരായ മറ്റൊരു പരാമർശത്തിൽ കൂട്ടിച്ചേർക്കൽ വരുത്തിയാണ് ഗവർണർ വായിച്ചത്. പ്രസംഗത്തിലെ 12, 15 ഖണ്ഡികകൾ ഗവർണർ വായിക്കാതെ വിട്ടപ്പോൾ 16ാം ഖണ്ഡികയിലാണ് കൂട്ടിച്ചേർത്തത്. ഒരു മണിക്കൂറും 49 മിനിറ്റും നീണ്ട പ്രസംഗം പൂർത്തിയാക്കി ഗവർണർ മടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി എഴുന്നേറ്റ് ഗവർണറുടെ നടപടി സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നു.
ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയത് അംഗങ്ങളുടെയും ചെയറിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി തുടങ്ങിയത്.
‘മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്.
സർക്കാറിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ചെയറില്‍ നിന്ന് നിരവധി തവണ റൂളിങ് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ആധികാരിക പ്രസംഗമായി അംഗീകരിക്കണമെന്ന് ചെയറിനോട് അഭ്യർഥിക്കുകയും പിന്നാലെ മുൻകാല റൂളിങുകൾ ചൂണ്ടിക്കാട്ടി സ്പീക്കർ അംഗീകരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.