എ.കെ. ബാലന് ശുദ്ധ ഭ്രാന്താണെന്ന് കുഞ്ഞാലിക്കുട്ടി; ‘യു.ഡി.എഫിൽ നിന്ന് ചാടാൻ ഒരു ബാങ്കിന്‍റെ കിളിവാതിൽ ലീഗിന് ആവശ്യമില്ല’

മലപ്പുറം: മുസ്​ലിം ലീഗ് മുന്നണി മാറുന്നതിന്‍റെ സൂചനയാണ് ലീഗ് നേതാവ് നവകേരള സദസിൽ പങ്കെടുത്തതെന്ന എ.കെ. ബാലന്‍റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എ.കെ. ബാലന് ശുദ്ധ ഭ്രാന്താണെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.

യു.ഡി.എഫിൽ നിന്ന് ചാടാൻ ഒരു ബാങ്കിന്‍റെ കിളിവാതിൽ ലീഗിന് ആവശ്യമില്ല. ലീഗ് സ്വതന്ത്ര്യ പാർട്ടിയാണെന്നും മുന്നണി മാറണമെങ്കിൽ അക്കാര്യം ആലോചിച്ച് തീരുമാനിക്കാൻ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുന്നണി ബന്ധം എന്നത് ഹൃദയബന്ധമാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അതിശക്തമായ പ്രകടനവും നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച തിരിച്ചുവരവും യു.ഡി.എഫ് കാഴ്ചവെക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലീഗിന് യു.ഡി.എഫുമായുള്ള ബന്ധം തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല. യു.ഡി.എഫിന്‍റെ അടിത്തറ പാകിയവരും മുന്നണിക്ക് വേണ്ടി കഷ്ടപ്പെട്ടവരുമാണ്. ലീഗ് രാജ്യത്ത് ഇൻഡ്യ മുന്നണിക്കും കേരളത്തിൽ യു.ഡി.എഫിനും വെന്നിക്കൊടി പാറിക്കാൻ പണിയെടുക്കാൻ പോകുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ലീഗിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. യു.ഡി.എഫ് വിടുമെന്ന് ലീഗ് ഒരു കാലത്തും പറഞ്ഞിട്ടില്ല. ബി.ജെ.പിയെ എതിർക്കുന്ന വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. എൽ.ഡി.എഫ് ഭരണത്തെ എതിർക്കുന്ന കാര്യത്തിലും ലീഗും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്ത മാക്കി.

നവകേരള സദസിൽ പങ്കെടുക്കുന്ന എല്ലാവരെയും മാധ്യമങ്ങൾ ലീഗുകാരാക്കരുത്. നവകേരള സദസിൽ പങ്കെടുത്ത എൻ.എ. അബൂബക്കർ മഹല്ല് കമ്മിറ്റി അംഗമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - PK Kunhalikutty says that the A.K. Balan is pure madness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.