സി.എം.പി സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണ പരിപാടിയിൽ പി.കെ. ബഷീർ എം.എൽ.എ സംസാരിക്കുന്നു

കണ്ണൂർ: സി.പി.എം അനുകൂല എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ അനുസ്മരണ ചടങ്ങിൽനിന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി​.കെ. കുഞ്ഞാലിക്കുട്ടി അവസാന നിമിഷം വിട്ടുനിന്നതിലൂടെ പാളിപ്പോയത് പറഞ്ഞുറപ്പിച്ച ബിഗ് ഡീലോ? സാഹചര്യ തെളിവുകളും സി.പി.എം നേതാക്കളുടെ പ്രതികരണവും ചില സംശയങ്ങൾ ഉറപ്പിക്കുന്നു.

എം.വി. രാഘവൻ ചരമദിനമായ നവംബർ ഒമ്പതിന് സി.എം.പിയുടെ രണ്ട് വിഭാഗങ്ങൾ വർഷങ്ങളായി വെവ്വേറെ പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളുമാണ് നടത്തി വരുന്നത്. സി.പി. ജോൺ വിഭാഗത്തിന്റെ പരിപാടിയിൽ യു.ഡി.എഫ് നേതാക്കളും അരവിന്ദാക്ഷൻ വിഭാഗത്തിന്റേതിൽ സി.പി.എം നേതാക്കളുമാണ് പതിവ് ഗെസ്റ്റുകൾ. ഈ പതിവ് തെറ്റിച്ചാണ് ഇത്തവണ സി.പി.എമ്മിൽ ലയിച്ച സി.എം.പിയുടെ എം.വി.ആർ പരിപാടിയിൽ യു.ഡി.എഫിലെ മുതിർന്ന നേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി പ​ങ്കെടുക്കാൻ തീരുമാനിച്ചത്.

യു.ഡി.എഫിനൊപ്പമുള്ള പരിപാടിയിൽ മുഖ്യപ്രഭാഷകൻ ലീഗ് നേതാവും എം.എൽ.എയുമായ പി.കെ. ബഷീറും. ഒരേ പാർട്ടിയുടെ രണ്ട് നേതാക്കൾ കണ്ണൂരിൽ ഒരേദിവസം നടക്കുന്ന രണ്ട് വിരുദ്ധ ചേരികളിലെ പരിപാടിയിൽ പ​ങ്കെടുക്കുന്നതിലെ വൈരുധ്യം യു.ഡി.എഫിനെ ഞെട്ടിച്ചു. കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷകനായി സംസാരിക്കാൻ ഇദ്ദേഹത്തിന്റെ സഹകരണ പാണ്ഡിത്യവും ശത്രുക്കൾ പരിഹസിക്കുന്നുണ്ട്.

ബദ്ധവൈരികളുടെ പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി പ​ങ്കെടുക്കുന്നത് എന്തുവിലകെടുത്തും തടയുകയെന്ന സി.എം.പിയുടെ നീക്കം ഒടുവിൽ വിജയം കണ്ടു. ലീഗിലെ പ്രമുഖനായ അഭിഭാഷകൻ വഴിയാണ് കുഞ്ഞാലിക്കുട്ടിയെ പരിപാടിക്ക് ക്ഷണിച്ചത്. സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളിൽ ചിലരുടെ അറിവോടെയായിരുന്നു അത്. പരിപാടിയുടെ ഉദ്ഘാടകനായ മന്ത്രി വി.എൻ. വാസവനും മുഖ്യപ്രഭാഷകനുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അനൗപചാരിക ചർച്ചക്ക് വഴിയൊരുക്കുകയായിരുന്നു ലക്ഷ്യമെന്നും സൂചനയുണ്ട്. ഗസ്റ്റ് ഹൗസിൽ ഇരുവർക്കും ‘യാദൃഛികമായി’ കാണാനുള്ള വേദിയും മുൻകൂട്ടി നിശ്ചയി​ച്ചെന്നാണ് സൂചന. ഒരാഴ്ച മുമ്പാണ് കണ്ണൂരിലെ സഹകരണ പരിപാടിയിൽ മന്ത്രി വാസവൻ പ​ങ്കെടുത്തു മടങ്ങിയത്.


ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ചർച്ചകൾ വരെ നടത്തുകയായിരുന്നു ലക്ഷ്യം. കണ്ണൂർ ലോക്സഭ സീറ്റിൽ പറഞ്ഞുകേൾക്കുന്ന സ്ഥാനാർഥിയുമായി ലീഗിനുള്ള അടുപ്പം ജനത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം വഴി പരിപാടിയുടെ സംഘാടകർ ലക്ഷ്യമിട്ടത്. അക്കൂട്ടത്തിൽ ചില ചർച്ചകളും.

ഇതെല്ലാം തിരിച്ചറിഞ്ഞാണ് സി.എം.പി നേതാവ് സി.പി. ജോൺ ഉൾപ്പടെയുള്ളവർ കരുക്കൾ നീക്കിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കു പുറമെ മുസ്‍ലിം ലീഗ് സംസ്ഥാന നേതാക്കളെയും വിളിച്ച് സി.എം.പി അതൃപ്തി പ്രകടിപ്പിച്ചു. മുസ്‍ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയുടെ പിന്തുണയും ഇവർക്ക് ലഭിച്ചു.

നിൽക്കള്ളിയില്ലാതെയാണ് ഒടുവിൽ കുഞ്ഞാലിക്കുട്ടിയുടെ പിൻമാറ്റം. പ​ങ്കെടുക്കാത്തതിലെ ഖേദവും സാഹചര്യവും വിശദീകരിച്ച് വീഡിയോ സന്ദേശം യോഗത്തിൽ കേൾപ്പിച്ചു. വിലക്കിയവർക്കുള്ള വിലക്കാണിതെന്ന് വീഡിയോയെ പ്രകീർത്തിച്ച് യോഗത്തിൽ സംസാരിച്ച സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ കമന്റ്. വിലക്കിയതിനു പിന്നിൽ കോൺഗ്രസാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി വാസവന്റെ കമന്റ് വേറെ. ലീഗ് കോൺഗ്രസിൽനിന്ന് അകന്നുപോവുകയാണെന്ന് പിറ്റേന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രതികരണം.

അപ്പോഴും ചില സംശയം. ലീഗിന്റെ വൈദ്യുതി ഭവൻ മാർച്ചിന്റെ ഉദ്ഘാടനവും അന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് നിർവഹിക്കേണ്ടിയിരുന്നത്. പ​ങ്കെടുക്കാത്തതിലെ പ്രയാസം അറിയിച്ചുള്ള വീഡിയോ സന്ദേശം അവർക്കും അയച്ചിരുന്നോ?

Tags:    
News Summary - PK kunhalikutty CMP programme controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.