നിയമസഭാ കൈയാങ്കളിയിൽ സി.പി.എമ്മിന് വൻതിരിച്ചടി; വനിതാ എം.എൽ.എമാരെ കൈയേറ്റം ചെയ്തെന്ന അവസാന കേസും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നിയമസഭാ കൈയാങ്കളിയിൽ എൽ.ഡി.എഫിന്റെ വനിതാ എം.എൽ.എമാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ നൽകിയ പരാതിയിൽ യു.ഡി.എഫ് എം.എൽ.എമാർക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി. എ.ടി ജോർജിനെതിരായ കേസാണ് ഇന്ന് കോടതി റദ്ദാക്കിയത്. ഇത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. യു.ഡി.എഫ് എം.എൽ.എമാരായ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ വാഹിദ്, എ.ടി ജോർജ് എന്നിവരെ നേരത്തെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ നാട്ടിക എം.എൽ.എ ഗീതാഗോപിയാണ് പരാതിക്കാരി. യു.ഡി.എഫ് എം.എൽ.എമാർ വനിതാ എൽ.ഡി.എഫ് എം.എൽ.എമാരെ കൈയേറ്റം ചെയ്തുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചുള്ള കേസുകൾ അവസാനിച്ചു.

യു.ഡി.എഫ് ഭരണകാലത്ത് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു എം.എൽ.എമാർ സഭയിൽ നടത്തിയ പ്രതിഷേധം കൈയാങ്കളിയിൽ എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് മുൻ മന്ത്രി ശിവൻകുട്ടി, കെ.ടി ജലീൽ അടക്കമുള്ള ഇടതു എം.എൽ.എമാർക്കെതിരേ കേസ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് വനിതാ എം.എൽ.എമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് യു.ഡി.എഫ് പ്രതിനിധികൾക്കെതിരേ കേസ് ഫയൽ ചെയ്തത്. യു.ഡി.എഫ് എം.എൽ.എമാർക്കെതിരായ കേസ് പിൻവലിച്ചതോടെ വിഷയത്തിൽ ഇനി എൽ.ഡി.എഫ് എം.എൽ.എമാർക്കെതിരായ കേസ് മാത്രമാണ് നിലനിൽക്കുക. ഈ കേസ് അടുത്ത മാസം 16ന് തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിക്കും

Tags:    
News Summary - High Court quashes last case of assault on women MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.