നാഗർകോവിൽ: കൂടങ്കുളം ആണവ വൈദ്യുത നിലയത്തിലെ ഒന്നും രണ്ടും റിയാക്ടറുകൾ ഇതുവരെ 1,30,627 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചതായി സൈറ്റ് ഡയറക്ടർ അശോക് ഭാട്ടിയ പറഞ്ഞു. 80ാം സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ഇരു റിയാക്ടറുകളിലും കൂടി 101.5 ശതമാനത്തിലേറെയാണ് നിലവിൽ ഉല്പാദനക്ഷമത.
റഷ്യയുടെ സഹകരണത്തോടെ 1,000 മെഗാവാട്ട് വീതം ശേഷിയുള്ള നാല് റിയാക്ടറുകളുടെ നിർമാണം പുരോഗമിക്കുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന ഒന്നാം റിയാക്ടർ 2013 ഒക്ടോബർ 22നും രണ്ടാം റിയാക്ടർ 2016 ഒക്ടോബർ 15നും വാണിജ്യ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. 2026 ജൂൺ 30 വരെ കണക്കനുസരിച്ച് ഇരുറിയാക്ടറുകളും ചേർന്ന് 1,30,627 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഇതുവഴി 11.22 കോടി ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനായി -അദ്ദേഹം പറഞ്ഞു.
രണ്ടാം റിയാക്ടർ തുടർച്ചയായി പ്രവർത്തിച്ച 638 ദിവസമെന്ന മുൻ റെക്കോർഡ് മറികടന്ന് പുതിയ സ്റ്റേഷൻ റെക്കോർഡ് സ്ഥാപിച്ചു. മൂന്നാം റിയാക്ടറിൽ ‘സ്പില്ലേജ് ടു ഓപൺ റിയാക്ടർ’ കമ്മിഷനിങ് പൂർത്തിയാക്കുകയും വിവിധ സംവിധാനങ്ങളും ഉപകരണങ്ങളും കമ്മിഷൻ ചെയ്യുകയും ചെയ്തു.
അഞ്ചാം റിയാക്ടറിന്റെ കെട്ടിടത്തിലെ റിയാക്ടർ കാവിറ്റിയിൽ റിയാക്ടർ പ്രഷർ വെസൽ(ആർ.പി.വി) വിജയകരമായി സ്ഥാപിച്ചു. സമീപ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്കുമായി കെ.കെ.എൻ. പി ഇതുവരെ 155.33 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.