വി.ഡി. സതീശൻ
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പെൻഷൻ ഒരു മാസവും മുടങ്ങില്ലെന്നും ജീവനക്കാർക്ക് ബോണസും അഡ്വാൻസും നൽകാൻ തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ഷേമ പെൻഷൻ വിതരണത്തിനായി 1105 കോടി രൂപ അനുവദിച്ചു. സാധാരണയായി മാസത്തിൽ 25ാം തീയതിയോടെ ആരംഭിക്കുന്ന പെൻഷൻ വിതരണം ഓണം പ്രമാണിച്ചാണ് നേരത്തെയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്തയായി നൽകും. പാർട്ട്ടൈം താൽക്കാലിക ജീവനക്കാർക്ക് 6000 രൂപയും അഡ്വാൻസ് നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം ഓണത്തോടനുബന്ധിച്ചുള്ള സഹായമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിന്നാക്ക വിഭാഗക്കാർക്കുള്ള പെൻഷൻ കുടിശിക ഉൾപ്പെടെയുള്ള തുക വിതരണം ചെയ്യും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശികയും അനുവദിച്ചിട്ടുണ്ട്. സപ്ലൈകോക്ക് 53 കോടി രൂപ അനുവദിക്കാനും തീരുമാനമായി. തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് സഹായം ലഭിക്കും. ഓരോ തൊഴിലാളിക്കും 1200 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപ അനുവദിച്ചു. പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉൾപ്പെടെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.