പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ക്ഷമ ചേദിച്ച് പിങ്ക് പൊലീസ് ഒാഫീസർ

കൊച്ചി: ആറ്റിങ്ങലില്‍ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് വയസ്സുകാരിയെയും പിതാവിനെയും പൊതുനിരത്തിൽവെച്ച് ഭീഷണിപ്പെടുത്തുകയും പരസ്യ വിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ മാപ്പപേക്ഷ നൽകി പിങ്ക് പൊലീസ് ഒാഫീസർ. നിരുപാധികം മാപ്പ് ചോദിച്ച് കൊണ്ട് പൊലീസ് ഒാഫീസർ രജിത‍യാണ് ഹൈകോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സംഭവത്തില്‍ കുട്ടിയോടും കോടതിയോടും മാപ്പപേക്ഷിക്കുന്നതായി വനിതാ പൊലീസ് ഒാഫീസർ വ്യക്തമാക്കി.

പിങ്ക് പൊലീസിനെതിരായ പരാതിയിൽ സർക്കാറിനെ ഹൈകോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ റിപ്പോർട്ടിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്തു കൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ചു. പെൺകുട്ടിയെ പരിശോധിക്കണമെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ നിലപാട് കാടത്തമാണ്. യൂണിഫോമിട്ടാൽ എന്തുമാകാമെന്നാണ് അവസ്ഥ. കാക്കി കാക്കിയെ സഹായിക്കുന്ന അവസ്ഥയാണെന്നും ഹൈകോടതി കുറ്റപ്പെടുത്തി. 

കുട്ടി അനുഭവിച്ച മാനസിക പ്രശ്‌നങ്ങള്‍ക്ക് പകരം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി നിർദേശിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ കൊണ്ട് കുട്ടിയെ കൗണ്‍സിലിങ് നടത്തി അതിന്‍റെ റിപ്പോര്‍ട്ട് ഹാജരാക്കാൻ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് കോടതി ഉത്തരവിട്ടു. കുട്ടിയെ കൗണ്‍സിലിങ് ചെയ്ത ഡോക്ടറോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാനും ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് കോടതി ഡിസംബർ 15ന് വീണ്ടും പരിഗണിക്കും. 

കഴിഞ്ഞ ആഗസ്റ്റ് 27നാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തിൽ അപമാനിതരായത്. ഐ.എസ്.ആർ.ഒയിലേക്ക് യന്ത്രസാമഗ്രികൾ വഹിച്ചുകൊണ്ട് പോകുന്ന വാഹനം കാണാൻ എത്തിയതാണ് ഇരുവരും. വാഹനമെത്താൻ വൈകിയതോടെ സമീപത്തെ കടയിൽ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി.

അപ്പോൾ പിങ്ക് പൊലീസ് വാഹനത്തിനരികിൽ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച് മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടു. ജയചന്ദ്രൻ സ്വന്തം ഫോൺ നൽകി. ഇതല്ല, പൊലീസ് വാഹനത്തിൽ നിന്ന് എടുത്ത ഫോൺ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. താൻ ഫോൺ എടുത്തില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി.

ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്രന്‍റെ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

ഇതിനിടെ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരി അവരുടെ മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് കാറിന്‍റെ പിൻസീറ്റിലിരുന്ന ബാഗിൽ വൈബ്രേറ്റ് ചെയ്ത ഫോൺ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരി കാറിൽ കയറി രക്ഷപ്പെട്ടു.

സംഭവം വിവാദമായതിന് പിന്നാലെ പിങ്ക് പൊലീസ് ഒാഫീസർ രജിതയെ കൊല്ലം സിറ്റിയിലേക്ക് സ്ഥലംമാറ്റി. കൂടാതെ, 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം നൽകാനും ഡി.ജി.പി ഉത്തരവിട്ടു. 

Tags:    
News Summary - Pink police officer apologizes to girl and court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.