പിണറായി വിജയൻ

കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാമോ? വഖഫ് ആരോപണങ്ങൾ വസ്തുതക്ക് നിരക്കാത്തതെന്നും പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി അംഗീകരിച്ച് യു.ഡി.എഫ് സർക്കാർ സംഘപരിവാർ സേവ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിൽ അമുസ്ലീംകളെ അംഗങ്ങളാക്കിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തണമെന്ന ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നപ്പോൾ തന്നെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. വഖഫ് ബോർഡിൽ അമുസ്ലീംകളെ ഉൾപ്പെടുത്തുക എന്ന നിലപാട് ബി.ജെ.പിയുടേതാണ്. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഒരു ബി.ജെ.പി ഇതര സർക്കാർ എന്ന നിലക്ക് ഈ നിയമഭേദഗതി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായാണ് കേരളത്തെ യു.ഡി.എഫ് സർക്കാർ മാറ്റിയത്. താൻ വർഗീയത പ്രചരിപ്പിച്ചെന്ന ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെ നിയമഭേദഗതി അംഗീകരിക്കുന്ന നിലപാടാണ് ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇത് വ്യക്തമായ സംഘപരിവാർ സേവയാണ്. ഇത് തുറന്നുകാട്ടപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്. എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് എൽ.ഡി.എഫ് സർക്കാറും നേരത്തെ മുഖ്യമന്ത്രി എന്ന നിലയിൽ താനും സ്വീകരിച്ചത്. അതിൽ അണുകിട വ്യത്യാസം വന്നിട്ടില്ല. ഓരോ വിഭാഗത്തിന്‍റെയും മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിന് അതത് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഭരണസമിതികളാണ് കാലാകാലങ്ങളായി ചുമതല നിർവഹിച്ചുവന്നിരുന്നത്.

വഖഫ് നിയമത്തിൽ മുമ്പ് പല പരിഷ്കാരങ്ങൾ വന്നപ്പോഴും അപ്പോഴൊന്നും വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിലുള്ളവരെ അംഗങ്ങളാക്കിയിട്ടില്ല. ഒരു നൂറ്റാണ്ടിലേറെയായി തുടർന്നുവരുന്ന സമ്പ്രദായം മാറ്റാനാണ് ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽവന്നപ്പോൾ ഭേദഗതിയിലൂടെ കൊണ്ടുവന്നത്. അതിനോട് വിയോജിക്കുക എന്നത് വർഗീയത പ്രചരിപ്പിക്കലാണോ? എന്നാൽ ബി.ജെ.പി സർക്കാറിനോട് യോജിച്ചുപോകുന്നത് സംഘപരിവാർ അജണ്ടക്ക് മുന്നിലുള്ള നഗ്നമായ കീഴടങ്ങലല്ലേ? ഒരു കോൺഗ്രസ് മുഖ്യമന്ത്രി ബി.ജെ.പിയുടെ നിലപാട് സ്വീകരിക്കാമോയെന്നും പിണറായി ചോദിച്ചു.

അമുസ്‌ലിംകളെ ഉൾപ്പെടുത്തണമെന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോൾ തന്നെ നിയമഭേദഗതിക്കെതിരേ നിയമസഭയിൽ പ്രമേയം പാസാക്കുകയും ശക്തമായ നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്തവരാണ് എൽ.ഡി.എഫ് സർക്കാർ. ബോർഡ് പുനഃസംഘടനയിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്താതെ രണ്ട് സീറ്റുകൾ ഒഴിച്ചിടുകയാണ് ചെയ്തത്. എന്നാൽ, ഭരണമാറ്റത്തിനുശേഷം എൽ.ഡി.എഫ് അതേ നിലപാട് ആവർത്തിച്ചപ്പോൾ അതിനെ മുഖ്യമന്ത്രി വർഗീയതയായി ചിത്രീകരിച്ചു. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Tags:    
News Summary - Can the Congress Chief Minister accept the BJP's stand? Pinarayi Vijayan against VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.