തിരിഞ്ഞുകൊത്തി പിണറായിയുടെ പഴയ പോസ്റ്റ്; 'ജനവിരുദ്ധ നിയമ സംഹിതകൾ കൊണ്ട് പൗര സ്വാതന്ത്ര്യം തച്ചുതകർക്കാനാവില്ല''

തിരുവനന്തപുരം: മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും കൂച്ചുവിലങ്ങിടാവുന്ന തരത്തിൽ പൊലീസ് നിയമം ഭേദഗതി ചെയ്ത പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകൊത്തി പഴയ ഫേസ്ബുക് പോസ്റ്റ്. ''ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല'' എന്ന തലക്കെട്ടിൽ 2014 ആഗസ്ത് 15ന് മോദി സര്‍ക്കാരിനെ വിമർശിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളെ നിതന്ത്രിക്കാനുള്ള മോദി സർക്കാറിൻെറ നീക്കത്തിനെതിരെയായിരുന്നു പോസ്റ്റ്. എന്നാൽ, അതിനേക്കാൾ രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമ ഭേദഗതിയാണ് ഇപ്പോൾ പിണറായി സർക്കാർ നടപ്പാക്കുന്നത്.

'പൗരൻെറ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ്. സാമൂഹ്യ മാധ്യമം നൽകുന്ന സാധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സർക്കാരാണ് നരേന്ദ്ര മോഡിയുടെത്. ജനവിരുദ്ധമായ നിയമ സംഹിതകൾ കൊണ്ട് തച്ചുതകർക്കാവുന്നവയല്ല പൗര സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാൻ നവ മാധ്യമത്തിൽ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്.''എന്നായിരുന്നു പിണറായിയുടെ ആഹ്വാനം. ഈ പോസ്റ്റിനു കീഴിൽ രൂക്ഷമായ പ്രതികണങ്ങളുമായി നിരവധി കമൻറുകളാണ് ഇപ്പോൾ വരുന്നത്.

വ്യക്തികൾക്ക് അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. വാറൻറില്ലാതെതന്നെ അറസ്റ്റ് ചെയ്യാനും ഇതുവഴി പൊലീസിന് കഴിയും. സൈബർ ഇടങ്ങളിലെ അധിക്ഷേപം തടയാൻ എന്ന പേരിലാണ് നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്. സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം എത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. ഇതിൻെറ മറവിൽ മാധ്യമസ്വാതന്ത്ര്യത്തിന് തന്നെ കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്ന് നിയമ വിദഗ്ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത് ഭൂഷൺ അടക്കമുള്ള നിയമജ്ഞർ തന്നെ സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

പിണറായിയുടെ പഴയ പോസ്റ്റിൻെറ പൂർണ രൂപം:

"PROTECT FREEDOM OF SPEECH & EXPRESSION"


"ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല."
പൌരന്റെ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ് . സാമൂഹ്യ മാധ്യമം നൽകുന്ന സാധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സർക്കാരാണ് നരേന്ദ്ര മോഡിയുടെത്.


ഭരണം കയ്യാളിക്കഴിയുമ്പോൾ ഇത്തരക്കാർ അതേ മാദ്ധ്യമത്തിന് മുക്കുകയറിടുന്നത് ഇതാദ്യമല്ല. ഭരണഘടനയുടെ 19A അനുഛേദം സ്വാഭിപ്രായം പ്രകടിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും നൽകുന്നുണ്ട്.
ഈ ഭരണഘടനയെ സാക്ഷിയാക്കി ഭരണത്തിലേറുന്നവർക്ക് ഭരണഘടനാ ദത്തമായ പൗരസ്വാതന്ത്ര്യം പരിരക്ഷിക്കാനുള്ള ചുമതലയുമുണ്ട്. അതല്ല ഇന്ന് നടക്കുന്നത്. ജനവിരുദ്ധമായ നിയമ സംഹിതകൾ കൊണ്ട് തച്ചുതകർക്കാവുന്നവയല്ല പൗര സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാൻ നവ മാധ്യമത്തിൽ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്.

#protectinternetfreedom

"PROTECT FREEDOM OF SPEECH & EXPRESSION"

"ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല."

പൌരന്റെ അഭിപ്രായ...

Posted by Pinarayi Vijayan on Friday, 15 August 2014

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.