കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ആത്മാർഥതയില്ലാത്തതാണ്. അദ്ദേഹത്തിന് ആത്മാർഥതയുണ്ടെങ്കിൽ മന്ത്രിസഭ ചേർന്ന് ഔപചാരികമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ കത്ത് നൽകുകയായിരുന്നു വേണ്ടത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി മടിക്കുകയാണ്.
കേന്ദ്ര ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്ത് നൽകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ചോദിച്ച സഹായം കേരള പൊലീസ് നൽകിയിട്ടില്ലെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. സുപ്രധാന സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകിയിട്ടില്ല. കേരള പൊലീസ് ഒരു സഹായവും കസ്റ്റംസിന് നൽകുന്നില്ല.
സ്വന്തം ഓഫിസിൽ ജോലി ചെയ്ത ആൾ മുങ്ങിയിട്ടും അവർ എവിടെയുണ്ടെന്ന് അന്വേഷിക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണ്? അവരെ കണ്ടെത്താൻ പ്രത്യേകത അനുമതിയുടെയും ഉത്തരവിൻെറ ആവശ്യമില്ലല്ലോ.
പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കേസുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ഉടനെ അദ്ദേഹത്തെ മാറ്റി അവധിക്ക് പറഞ്ഞുവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനോ മറ്റു നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. ശിവശങ്കർ നടത്തിയ വിദേശയാത്രകൾ എറെ ദുരൂഹമാണ്. ഗൾഫിലെ വ്യാപാരികളുടെ ഇടനിലക്കാരിയായിരുന്നു സ്വപ്നയെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വർണത്തട്ടിപ്പുകാർ സർക്കാറിൻെറ സഹായം ഉപയോഗപ്പെടുത്തുകയായിരുന്നു. സർക്കാർ വാഹനങ്ങളും ചിഹ്നങ്ങളുമെല്ലാം അവർ ഉപയോഗിച്ചു. സ്വപ്ന സുരേഷിനെ നേരത്തെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഈ കേസിൻെറ കുന്തമുന തറക്കുന്നത് പിണറായിവിജയനിലേക്കും ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണ്. സി.ബി.ഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഉൾപ്പെടുത്തണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.