തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെകുറിച്ചുള്ള ഡോക്യുമെന്‍ററി ‘പിണറായി - ദ ലെജൻഡി’ന്‍റെ ടീസർ പുറത്തിറക്കി. ഇടത് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ട ടീസർ ‘തുടരും മൂന്നാമതും പിണറായി’ എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. ആദ്യമായാണ് ഒരു സർവീസ് സംഘടന മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെന്‍ററി നിർമിക്കുന്നത്. നേമം സ്വദേശി അൽത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
15 ലക്ഷം രൂപയാണ് ഡോക്യുമെന്ററിയുടെ ചെലവെന്നാണ് വിവരം. സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. നേതാവിന്‍റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. നേരത്തെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പുറത്തിറക്കിയ ‘ചെമ്പടയുടെ കാവലാൾ’ എന്ന പിണറായി വാഴ്ത്തുപാട്ട് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്യുമെന്‍ററി പ്രകാശനത്തിനൊരുങ്ങുന്നത്.
പിണറായി പാർട്ടി സെക്രട്ടറിയായത് മുതലുള്ള വിശേഷങ്ങൾ ഡോക്യുമെന്‍ററിയിലുണ്ടെന്നും ഡോക്യുമെന്‍ററിക്ക് വേണ്ടി പിണറായി പുതുതായി ഒന്നും സംസാരിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്‍ററി വിവാദമാക്കുന്നതിന് പിറകിൽ സെക്രട്ടറിയേറ്റിലെ സംഘടനാ ശത്രുക്കളാണെന്നും നേതാക്കൾ പറയുന്നു. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ ഡോക്യുമെന്‍ററി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.