കൊല്ലം: കർഷകരുടെ പ്രതീകമായി അരിവാൾ, തൊഴിലാളികളുടെ പണി അടയാളമായി ചുറ്റിക, രണ്ടിനും മുകളിലായി കമ്യൂണിസ്റ്റ് നവോദ്ധാനത്തെ സൂചിപ്പിക്കുന്ന നക്ഷത്രം. എല്ലാം ചുവപ്പ് നിറത്തിൽ. ഇതായിരുന്നു സി.പി.എം എന്ന തൊഴിലാളി പാർട്ടി. സി.പി.എം ഇന്ന് ജനങ്ങളിൽനിന്ന് അകന്നു. ആ അകൽച്ചയാണ് തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം. ഈ പരാജയമാണ് പാർട്ടിക്കുള്ളിൽ ഇപ്പോഴുള്ള ചർച്ച.
സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനമാണ്. സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും നേരെ രൂക്ഷവിമർശനം ഉയർന്നു. പാർട്ടിയാണ് വലുതെന്ന് പറഞ്ഞ പിണറായി, സ്തുതിപാഠകരുടെ പിടിയിലായി. കോടിയേരി ബാലകൃഷ്ണൻ നയിച്ച പാർട്ടിയെ എം.വി. ഗോവിന്ദൻ ഇല്ലാതാക്കി. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഏകാധിപതിയെ പോലെ പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ശരീര ഭാഷയും ശൈലിയും പരാജയത്തിന് കാരണമായി.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ആവർത്തിക്കാതിരിക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചില്ല. മാധ്യമങ്ങൾക്ക് മുന്നിൽ വെറും വാചകകസർത്ത് മാത്രമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിക്കുണ്ടായിരുന്നത്. ആ കസർത്തിൽ വീണത് പാർട്ടി ശക്തി കേന്ദ്രങ്ങളുമാണ്. ഇതിനൊന്നും ഉത്തരം പറയാൻ ഇതുവരെ പാർട്ടി സെക്രട്ടറിക്കോ മുൻ സർക്കാരിനെ നയിച്ച പിണറായി വിജയനോ സാധിച്ചില്ല. ഞങ്ങൾ തിരിച്ചുവരുമെന്ന് നവമാധ്യമങ്ങളിലൂടെ പറഞ്ഞതല്ലാതെ എങ്ങനെയെന്നും നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിനേറ്റ പരാജയം ഞെട്ടിക്കുന്നതാണെന്ന റിപ്പോർട്ടാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയിൽ വെച്ചത്. പി.ബി യോഗത്തിൽ ഒരുവിഭാഗം നേതാക്കൾ പിണറായി പ്രതിപക്ഷ സ്ഥാനത്ത് വരുന്നതിനോട് വിയോജിച്ചു. പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്ത് വന്നാൽ സി.പി.എം ഇനി തിരിച്ചുവരില്ലെന്ന നിലപാടാണ് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലുണ്ടായത്.
സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് നടത്തിയ പ്രചാരണം ചെറുക്കാനായില്ലെന്നും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി സി.പി.എം വിട്ടവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ലെന്നുമാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. പാർട്ടിയിൽ കീഴ്ഘടകം മുതൽ പാർട്ടി അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടി ആരംഭിച്ചു. ഇനി അണികളെ കേട്ട്, തെറ്റുകൾ തിരുത്തിയാൽ മാത്രമാണ് സി.പി.എമ്മിന് മുന്നോട്ട് പോകാൻ സാധിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും സി.പി.എമ്മിന് ഭരണമില്ല. പ്രസ്ഥാനം അപ്രത്യക്ഷമാകാതിരിക്കാൻ തെറ്റുകൾ തിരുത്തണം.
പിണറായി വിജയന് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് ഇളവു നൽകിയത് മുഖ്യമന്ത്രി എന്ന നിലക്കാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായി നിശ്ചയിക്കരുതെന്ന് അഞ്ചിലധികം അംഗങ്ങൾ പി.ബിയിൽ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിന് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.