ശ്രീറാമും വഫയും തമ്മിലെ വഴിവിട്ട ബന്ധത്തിന്‍റെ തെളിവുകൾ കെ.എം. ബഷീറിന്‍റെ പക്കലുണ്ടായിരുന്നെന്ന്

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നിർണായക വിവരങ്ങൾ. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫ ഫിറോസുമായുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച തെളിവുകൾ ബഷീറിന്‍റെ പക്കൽനിന്ന് കൈക്കലാക്കാൻ മനപ്പൂർവം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഹരജിയിൽ പറയുന്നത്.

ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്ന ബഷീർ, ശ്രീറാമിനെയും വഫയെയും സംശയകരമായ സാഹചര്യത്തിൽ കണ്ടപ്പോൾ ഫോണിൽ ദൃശ്യം ചിത്രീകരിച്ചു. ഇത് ഇവരുടെ ശ്രദ്ധയിൽപെട്ടു. ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ കൈവശപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കേവലം കാർ അപകടമാക്കി ഇതിനെ മാറ്റാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു.

ബഷീറിന്‍റെ രണ്ട് ഫോണുകളിൽ പഴയ ഫോൺ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നാണ് മഹസ്സറിൽ എഴുതിയിരിക്കുന്നത്. വിവാദ ദൃശ്യങ്ങളുള്ള ഫോൺ കണ്ടെത്താൻ ശ്രമിക്കാതെ തെളിവ് നശിപ്പിക്കാൻ സഹായിക്കുകയാണ് ചെയ്തത്. അന്വേഷണം പ്രതിയെ രക്ഷപ്പെടുത്തുന്ന രീതിയിലാണ് നടത്തിയിട്ടുള്ളതെന്നും ബഷീറിന്‍റെ സഹോദരൻ കെ.എം. അബ്ദുറഹ്മാൻ നൽകിയ ഹരജിയിൽ പറയുന്നു.

പ്രതിയെ സഹായിക്കാനുള്ള നടപടികളാണ് തുടക്കം മുതലേ പൊലീസും പ്രോസിക്യൂഷനും നടത്തിയത്. ഇപ്പോൾ നടത്തിയ അന്വേഷണവും കണ്ടെടുത്ത രേഖകളും സമർപ്പിച്ച റിപ്പോർട്ടുമൊന്നും കേസിന്‍റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മതിയാവുന്നതല്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബഷീറിന്‍റെ മാതാവ് അടക്കം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

പിന്നീട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും പരാതി നൽകി. ഇതിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. കേസിലെ പ്രതി സ്വാധീനമുള്ള ഐ.എ.എസ് ഓഫിസറാണെന്നത് കണക്കിലെടുത്ത് ഇദ്ദേഹത്തിന്‍റെ അധികാര പരിധിക്കപ്പുറമുള്ള സി.ബി.ഐയെക്കൊണ്ട് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - Petition in High Court seeking CBI investigation with crucial disclosures in KM Basheer death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.