തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് സന്ദർശനം നടത്തി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ബസന്ത് ബാലാജിയും. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. സുരക്ഷ ജീവനക്കാരുടെ അഭാവമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
158 അറ്റൻഡർമാർ വേണ്ട സ്ഥാനത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. മാനസികാരോഗ്യ കേന്ദ്രത്തില്‍ പാചകത്തൊഴിലാളികളില്ല. ഇവിടെ പാചകം ചെയ്യുന്നതും ഈ അറ്റൻഡർമാർ തന്നെയാണ്. സുരക്ഷ ജീവനക്കാരുടെ അഭാവം നിലനിൽക്കുന്നതിനാൽ അറ്റൻഡർമാർക്ക് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വരുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
മാനസികാരോഗ്യ കേന്ദ്രത്തിലെ പല കെട്ടിടങ്ങളുടെയും നിർമാണം പാതി വഴിയിൽ നിലച്ച നിലയിലാണുള്ളത്. മാനസികബുദ്ധിമുട്ട് നേരിടുന്നവരുടെ പ്രതിസന്ധികൾ കോടതി നേരിൽ കണ്ടിരുന്നു. സാധാരണ മനുഷ്യരെപ്പോലെ അവർക്ക് സങ്കടങ്ങൾ പുറത്ത് പറയാൻ പറ്റില്ല. കൗൺസിലിങ് അടക്കം നൽകി സമൂഹം അവർക്ക് കുടുംബവുമായി ഒന്നിച്ചു ചേരാൻ അവസരം ഒരുക്കണം. അറ്റൻഡർമാർ, പാചകത്തൊഴിലാളി, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരുടെ നിയമനത്തിൽ സർക്കാർ സത്യവാങ്മൂലം നൽകണം. നല്ല മാറ്റത്തിനായി കോടതിക്ക് കഴിയുന്നത് ചെയ്യുമെന്നും നിരീക്ഷിച്ചു.
കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടക്കമുള്ളവർ മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം പരിഹരിക്കുന്നതിന് 2022 ൽ മനുഷ്യാവകാശ കമീഷൻ ആശുപത്രി സന്ദർശിക്കുകയും അതിവേഗം മാസ്റ്റർ പ്ലാൻ തയാറാക്കി ആവശ്യമായ പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല, ഇതിന്റെ അടിസ്ഥാനത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരിട്ടെത്തി പരിശോധന നടത്തിയത്.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കെട്ടിടങ്ങളുടെ കാലപ്പഴക്കവും ആവശ്യമായ ഉദ്യോഗസ്ഥരുടെ കുറവുമാണ് പ്രധാനമായും പരിശോധിച്ചത്. സെല്ലുകളുടെ പോരായ്മ, ആശുപത്രി ഉപകരണങ്ങളുടെ പഴക്കം എന്നിവയെക്കുറിച്ചും വിശദമായ വിവരങ്ങൾ തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.