കൃത്രിമ ഗർഭധാരണം നടത്താൻ മരണപ്പെട്ടയാളുടെ ഭാര്യക്ക് അനുമതി; സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച ഭ്രൂണം കൈമാറണം
കൊച്ചി: ഭർത്താവ് മരിക്കുംമുമ്പ് ശീതീകരിച്ചു സൂക്ഷിച്ച ബീജം ഉപയോഗിച്ച് കൃത്രിമ ഗർഭധാരണം നടത്താൻ ഭാര്യക്ക് ഹൈകോടതി അനുമതി. അമ്മയാകാനുള്ള യുവതിയുടെ ആഗ്രഹത്തെ അംഗീകരിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്‍റെ ഉത്തരവ്. വന്ധ്യതാ ചികിത്സയുടെ ഭാഗമായി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച ഭ്രൂണം കൈമാറാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതിനെ തുടർന്ന് ആലപ്പുഴ ചെറിയനാട് സ്വദേശിനിയായ 43കാരി നൽകിയ ഹരജിയിലാണ് ഉത്തരവ്.
വന്ധ്യതാ ചികിത്സയുമായി മുന്നോട്ടുപോകുന്നതിനിടെ 2021 മാർച്ചിലായിരുന്നു ഇവരുടെ ഭർത്താവ് മരിച്ചത്. തുടർന്നാണ്, ശീതീകരിച്ച് സൂക്ഷിച്ച ബീജം കൃത്രിമ ഗർഭധാരണത്തിനായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ചികിത്സ നടത്തിയിരുന്ന തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ സമീപിച്ചത്. ഭർത്താവിന്‍റെ രേഖാമൂലമുള്ള അനുമതിയില്ലെന്നതിന്‍റെ പേരിൽ ഈ ആവശ്യം ആശുപത്രി അധികൃതർ നിരസിച്ചു. മരണ ശേഷവും ബീജം ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് 2012 ലെ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടെന്നതടക്കം വാദങ്ങളാണ് ഹരജിക്കാരി ഉന്നയിച്ചത്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷൻ) ആക്ട് പ്രകാരം ഭർത്താവിന്‍റെ അനുമതിയില്ലാത്തതിന്‍റെ പേരിൽ ബീജം ഉപയോഗിക്കാനുളള അനുമതി നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി. ശരിയായ ഫോം എഴുതി വാങ്ങുന്നതിൽ ആശുപത്രി അധികൃതരാണ് വീഴ്ച വരുത്തിയതെന്നും ചൂണ്ടിക്കാട്ടി. ഭർത്താവിന്‍റെ രേഖമൂലമുള്ള അനുമതിയില്ലാതെ മരണ ശേഷം ഭ്രൂണം ഉപയോഗിക്കാൻ അനുവദിക്കുന്നത് നിയമപരവും ധാർമികവുമായി സങ്കീർണതകളുണ്ടാക്കുമെന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ വാദം.
സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും ഇത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ചികിത്സാ സമയത്ത് ദമ്പതികൾ പൂരിപ്പിച്ചു നൽകേണ്ട നിശ്ചിത അപേക്ഷ നൽകുന്നതിൽ ആശുപത്രിക്ക് വീഴ്ച വന്നുവെന്നതടക്കം വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജിക്കാരിയുടെ ആവശ്യം അനുവദിക്കുകയായിരുന്നു. ബീജം കൃത്രിമ ഗർഭധാരണത്തിനായി ഉപയോഗിക്കാനുള്ള അപേക്ഷ അനുവദിക്കാൻ ആശുപത്രിക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.