ജനസാഗരമേ തെറ്റുപറ്റി...; ഏറ്റുപറഞ്ഞ് സി.പി.എം നേതാക്കൾ
കോഴിക്കോട്: ജനസാഗരത്തെ സാക്ഷിയാക്കി തെറ്റ് ഏറ്റുപറഞ്ഞ് സി.പി.എം നേതാക്കൾ. പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം നേതാക്കൾ ജനങ്ങളോട് തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കടുത്ത തോൽവി തന്നെയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കൈകാര്യംചെയ്യുന്നതിൽ നേതൃത്വത്തിന് വീഴ്ചപറ്റി എന്നത് ശരിയാണ്. തെറ്റ് പറ്റിയാൽ സമ്മതിക്കലാണ് സത്യസന്ധത. ഇ.എം.എസിന് പോലും തെറ്റ്പറ്റിയിട്ടുണ്ടെന്നും അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് പാർട്ടി നാട്ടിലുടനീളം ജനങ്ങളോട് സംസാരിച്ചു. പരിഹാരം നേതൃത്വം ചർച്ചചെയ്തു. തെറ്റ് തിരുത്തി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. നേതൃത്വത്തിന് വീഴ്ചകൾ സംഭവിക്കുമ്പോൾ പതർച്ചയോ ഇടർച്ചയോ ഉണ്ടാകുമ്പോൾ നിങ്ങൾ കൂടെനിന്ന് തിരുത്തണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിനെതിരെ വ്യാജപ്രതീതി നിർമാണം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായിരുന്നു സി.പി.എം-ആർ.എസ്.എസ് ഡീൽ ആരോപണം. എല്ലാ പിന്തിരിപ്പൻമാരും പുരോഗതിയെ എതിർക്കുന്നവരും നാനാതരം പ്രതിലോമ ശക്തികളും ഇടതുപക്ഷത്തിനെതിരെ ഒന്നിക്കുകയായിരുന്നു. തീവ്രവലതുപക്ഷ വർഗീയ ഏകീകരണം കേരളത്തിൽ നടന്നുവെന്നും എം.എ. ബേബി പറഞ്ഞു.
പാർട്ടിക്ക് സഭവിച്ച തെറ്റുകൾ ഫലപ്രദമായി തിരുത്തുമെന്നും തെറ്റുകൾ മൂടിവെക്കേണ്ട കാര്യമില്ലെന്നും റാലിയിൽ അധ്യക്ഷത വഹിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിലെ എല്ലാ തെറ്റായ പ്രവണതകളെയും തിരുത്തും. സഹകരണ മേഖലയിലെ സംഘങ്ങളിൽ ശരിയല്ലാത്ത നടപടികൾ കണ്ടുവരുന്നുണ്ട്. വായ്പയെടുത്താൽ തിരിച്ചടക്കാതിരിക്കുക. ഈട് ഇല്ലാതെ സ്വധീനമുപയോഗിച്ച് വായ്പ നേടുക. ഇനി ഇതൊന്നും അനുവദിക്കില്ല -അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് സഭവിച്ചത് ഇത്രക്ക് വലിയ തോൽവിക്കു മാത്രുള്ള തെറ്റായിരുന്നില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
പാളിച്ചകൾ ഉണ്ടായി. അത് തിരുത്തുകയണൈന്നും അവർ പറഞ്ഞു. ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കുകയാണ് യു.ഡി.എഫ് സർക്കാർ എന്ന് പോളിറ്റ് ബ്യൂറോ അഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പറഞ്ഞു. വഖഫ് ബോർഡിൽ അമുസ്‍ലിംകളെ ഉൾപെടുത്തുന്നതിലും സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയിക്കുന്നതിലും വന്ദോതരം ആലപിക്കുന്നതിലും ഇത് വ്യക്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെറ്റിയത് ജനങ്ങൾക്കല്ല; ശാസനയിൽ തെളിയുന്നത് വിധി തീർപ്പ്
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ശാസന, തെറ്റുപറ്റിയത് ജനങ്ങൾക്കോ പാർട്ടിക്കോ എന്ന പാർട്ടിക്കുള്ളിൽ ഉയർന്ന രാഷ്ട്രീയ തർക്കങ്ങളിലെ കൃത്യമായ വിധി തീർപ്പാണ്. വീഴ്ച പറ്റിയത് കീഴ്ഘടകങ്ങൾക്കും അണികൾക്കും ഒപ്പം ജനങ്ങൾക്കുമാണെന്ന വാദങ്ങളെ ദേശീയ കേന്ദ്രനേതൃത്വം തള്ളിക്കളഞ്ഞു എന്നതുകൂടി ഈ അച്ചടക്ക നടപടി അടിവരയിരുന്നു.
സി.പി.എം സംഘടന രീതിയിൽ ആറുതരത്തിലുള്ള അച്ചടക്ക നടപടികളിൽ രണ്ടാമത്തേതാണ് ശാസന. ആദ്യം താക്കീതാണുള്ളത്. പരസ്യശാസനയും പദവികളിൽനിന്ന് നീക്കം ചെയ്യലും സസ്‌പെൻഷനും പുറത്താക്കലുമാണ് മറ്റു കടുത്ത പാർട്ടി അച്ചടക്ക നടപടികൾ. താരതമ്യേന പ്രഹരം കുറവാണെങ്കിലും പാർട്ടിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവ് അച്ചടക്ക നടപടിക്ക് വിധേയനായി എന്നത് തെറ്റ് തിരുത്തലിലേക്ക് കടക്കുന്ന പാർട്ടിക്ക് കൃത്യമായ സന്ദേശമാണ്. കർക്കശക്കാരനായ നേതാവ് എന്ന നിലയിൽനിന്നും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നിഴലിലൊതുങ്ങിയ പാർട്ടി സെക്രട്ടറിയിലേക്ക് ചുവടുമാറി എന്ന എന്ന വിമർശനത്തിനും വിധേയനായി. മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ട അധികാരഘടനയെ തിരുത്തി പാർട്ടിയുടെ സ്വതന്ത്രമായ മേൽക്കൈ പുനഃസ്ഥാപിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞില്ല.
സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഗോവിന്ദന്റെ പല പ്രസ്താവനകളും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങളുണ്ടായി. അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് ടി.വി അഭിമുഖത്തിൽ പറഞ്ഞത് വിവാദമാവുകയും കേന്ദ്ര നേതൃത്വത്തിന്റെ വരെ വിമർശനത്തിന് കാരണമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.