പെരിയ ഇരട്ടക്കൊല: അഡ്വ. സി.കെ. ശ്രീധരൻ കൂടെനിന്നു ചതിച്ചെന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുബം ​

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സി.കെ ശ്രീധരന്റെ നിലപാട് വിവാദത്തിൽ. ​ശ്രീധരൻ കൂടെ നിന്നു ചതിച്ചുവെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുബം ആരോപിച്ചു​. അദ്ദേഹം വീട്ടിലെ ഒരംഗത്തെ പോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു. ഈ സാഹചര്യത്തിൽ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി.കെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.

അതേസമയം, കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുബം ഉന്നയിച്ച ആരോപണം തള്ളി അഡ്വ. സി.കെ. ശ്രീധരൻ രംഗത്തെത്തി. ഈ കേസിൽ ഇരുവരുടെയും കുടുംബം ഉന്നയിക്കുന്നത് ​അസത്യം നിറഞ്ഞ അഭിപ്രായമാണ്. പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് സി.പി.എം നിർദേശപ്രകാരമല്ല. കേസിൽ ഹാജരാകുമ്പോൾ രാഷ്ട്രീയം നോക്കാറില്ല. കേസ് ഏൽപിക്കുന്ന കക്ഷികളുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് കടമയെന്നും ശ്രീധരൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എം.എല്‍.എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ. സി.കെ ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. സി.കെ ശ്രീധരന്‍ ഈയിടെയാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.

ഒന്നാം പ്രതി പീതാംബര്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെ.എം സുരേഷ്, കെ. അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ. മണികണ്ഠൻ, ഇരുപതാം പ്രതി മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമ‍ന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സി.കെ ശ്രീധരൻ വാദിക്കുക.

2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 24 പ്രതികളാണ് കേസിലുള്ളത്. ഫെബ്രുവരി രണ്ടിനാണ് കൊച്ചിയിലെ സി.ബി.ഐ സ്പെഷ്യല്‍ കോടതിയിൽ വിചാരണ ആരംഭിക്കുക.

Tags:    
News Summary - Periya double murder: Adv. C.K. Sreedharan's position is in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.