പെരിന്തൽമണ്ണ: കുന്നപ്പള്ളിയിൽ വയോധികരെ മരിച്ചനിലയിൽ കണ്ടെത്തി. പഠിക്കൽപുരക്കൽ ശ്രീധരൻ (67), സരോജിനി എന്ന മണി (65) എന്നിവരാണ് മരിച്ചത്. ശ്രീധരനെ തൂങ്ങിമരിച്ച നിലയിലും സരോജിനിയെ വീട്ടിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്ന സരോജിനി ഇവരുടെ കുന്നപ്പള്ളിയിലെ വീട്ടിൽ ശ്രീധരനുമൊത്ത് കഴിഞ്ഞുവരികയായിരുന്നു. ഇവർക്ക് ഇടക്കൊക്കെ സഹായത്തിനെത്താറുള്ള അയൽവാസി വെള്ളിയാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീധരൻ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലും സരോജിനി വീടിനകത്തെ സോഫയിലുമായിരുന്നു.
പെരിന്തൽമണ്ണ സി.ഐ കെ.എം. ബിജു, ഇൻസ്പെക്ടർമാരായ രമാദേവി, ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധൻ സതീഷ് ബാബു, ഫോറൻസിക് ഓഫിസർ ഡോ. ത്വയ്ബ എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു. ഇവരുടെ വളർത്തുനായെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീടിന് പിറകുവശത്തായി അടുക്കളയോട് ചേർന്ന് കണ്ടെത്തി. വെറ്ററിനറി സർജൻമാരായ ഡോ. സീജോ മനോജ് പെരിന്തൽമണ്ണ, ഡോ. കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നായെ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.
സരോജിനിയുടെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം തോന്നിക്കും. ശ്രീധരനെ വെള്ളിയാഴ്ചയും പ്രദേശത്ത് കണ്ടവരുണ്ട്. ശ്രീധരൻ എഴുതിയതാണെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് വീടിനകത്തുനിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു. ശ്രീധരെൻറ നാടും കുടുംബവും സംബന്ധിച്ച് സരോജിനിയുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും കൂടുതൽ അറിയാത്തതിനാൽ ഇയാളുടെ മൃതദേഹം സൂക്ഷിക്കും. സരോജിനിയുടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.