ആളനക്കമില്ലാതെ പേരാമ്പ്ര
വടകര: വ്യാഴാഴ്ച ഉച്ച ഒരു മണി. പേരാമ്പ്ര ടൗണ്‍ ഭാഗിക ഹര്‍ത്താലിനെ അഭിമുഖീകരിക്കുന്ന പ്രതീതി. സ്റ്റാൻഡിെൻറ വടക്ക് ഭാഗത്തുനിന്ന് ലോട്ടറി വില്‍ക്കുന്നയാളാണ് നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ മാസം 31വരെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികള്‍ക്ക് കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത അവിടെ കൂടിയവരെ അറിയിക്കുന്നത്. പനി ആശങ്കകള്‍ പങ്കുവെക്കുന്നതിനിടയില്‍ പൊതുപരിപാടികള്‍ വിലക്കിയ വാര്‍ത്തകൂടി വന്നതോടെ ആദ്യം ആരും ഒന്നും പറയാതെ പരസ്പരം നോക്കി നിന്നു. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തിലേക്ക് പോകുന്നതായി അവിടെയുണ്ടായിരുന്ന കണ്ടക്ടര്‍ അഭിപ്രായപ്പെട്ടു. ഓരോ ദിനം കഴിയുന്തോറും ടൗണില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോവുകയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്.
വടകരയില്‍നിന്നും ബസെടുത്താല്‍ ചാനിയംകടവുവരെ ആളെ കാണും. പിന്നെ ചുരുക്കം യാത്രക്കാരെ ഉണ്ടാകൂ. ഇങ്ങനെ സര്‍വിസ് നടത്തിയാല്‍ കൂലി നല്‍കാന്‍പോലും ഉടമകള്‍ക്ക് കഴിയില്ല. പൊതുപരിപാടികള്‍ക്ക് വിലക്കുകൂടിയായാല്‍ ഇനി ആരെയും പുറത്തു കാണില്ല. റമദാന് വ്രതം ആരംഭിച്ചതില്‍ പിന്നെ പരിപാടികള്‍ പൊതുവെ കുറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്തിനുതന്നെ പനിപിടിച്ച അവസ്ഥയാണ്. സമീപ പഞ്ചായത്തുകളും ഈ പനിച്ചൂട് അനുഭവിക്കുകയാണ്
കൈ കൊടുക്കാന്‍ മടിച്ച്
വൈറസ് പനി ഭീതിയില്‍ പരസ്പരം കൈ കൊടുക്കാന്‍ മടിക്കുന്നതിനെ കുറിച്ചുപോലും നാട്ടുകാര്‍ക്ക് പറയാനുണ്ട്. കല്യാണ വീട്ടിലെത്തിയവരെ സ്വീകരിക്കാന്‍ വീടിെൻറ നടയില്‍ നിലയുറപ്പിച്ച പിതാവിനോട് കഴിഞ്ഞ ദിവസം മക്കളാണ് മുന്നറിയിപ്പ് നല്‍കിയത്. ഷെയ്ക് ഹാൻഡ് വേണ്ട, കൈക്കൂപ്പിയാല്‍ മതിയെന്ന്. വവ്വാല് ഭീതിയില്‍ വാഴയില വേണ്ടെന്നു വെക്കണമെന്ന് ആവശ്യപ്പെടുന്നവരും ഏറെ.
ഇതായിരുന്നില്ല മരണ വീടുകൾ
പനിബാധിച്ച് മരിച്ചവരുടെ വീടുകളില്‍ പതിവ് ആളനക്കം പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. ദുഃഖത്തിെൻറ തീവ്രത കുറഞ്ഞതുകൊണ്ടല്ല. പനി പകരുമെന്ന ഭീതിയില്‍ ആശ്വസിപ്പിക്കാനെത്തുന്ന നാട്ടുകാെരയും ബന്ധുക്കളെയും കാണാനില്ല. ചിലരെ വീട്ടുകാര്‍തന്നെ വിലക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.