സ്പീക്കർക്ക് രാഷ്ട്രീയ മനസെന്ന് പി.സി ജോർജ് 

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ തന്‍റെ നിലപാടിനെ വിമർശിച്ച സ്പീക്കർക്കെതിരെ പി.സി.ജോർജ് എം.എൽ.എ.  സ്പീക്കർ തനിക്കെതിരെ വിമർശനം നടത്തുന്നത് രാഷ്ട്രീയ മനസോടെയാണെന്ന് ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭക്കകത്തിരിക്കുന്ന എം.എം മണി മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവർത്തകരായ സ്ത്രീകളെ അപമാനിച്ച് സംസാരിച്ച ചർച്ചകൾ ദിവസങ്ങളോളം നടന്നു. കൊച്ചിയിൽ ഒരു സിനിമ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായവനും 2011ൽ വേറൊരു സിനിമാ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ വേറൊരാളും ഇപ്പോൾ കേരള നിയമസഭയിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജയിച്ചു വന്ന ഒരു എം.എൽ.എയുടെ ഡ്രൈവറായിരുന്നു. ഈ വിവരം പുറത്തുവന്നപ്പോഴും സ്പീക്കർ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയില്ല. എല്ലാവരെയും ഒരേപോലെ കാണേണ്ട ഒരാൾ തന്നെ മാത്രം തിരഞ്ഞുപിടിച്ച് പരാമർശിക്കുന്നത് വ്യവസ്ഥിതിയെ ശക്തിപ്പെടുത്താനാണെന്ന് വിശ്വസിക്കുന്നില്ലെന്നും ജോർജ് ആരോപിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഭാരതീയ സ്‌ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് സീതാദേവി ആരാധിക്കപ്പെടുന്നത്.സീതാപരിത്യാഗം ശ്രീരാമചന്ദ്രന്‍ നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല.ഒരു ഭരണാധികാരിയും, ഭര്‍ത്താവും തുലനം ചെയ്യപ്പെട്ടപ്പോള്‍ ഏറെ വേദനയോടെ ഭര്‍ത്താവിന്റെ ദുഃഖം സ്വയം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
ശ്രീരാമ പട്ടാഭിഷേകത്തിനു ശേഷം പ്രജകളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നവരാണ് അന്യപുരുഷന്റെ തടങ്കലില്‍ കഴിഞ്ഞ സീതാദേവിയെക്കുറിച്ച് സംശയങ്ങളുയര്‍ത്തി ജനങ്ങള്‍ സംസാരിച്ച വിവരം ചക്രവര്‍ത്തിയെ അറിയിച്ചത്.
വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് അക്കാര്യം ചക്രവര്‍ത്തിയില്‍ നിന്നും മറച്ചുവയ്‌ക്കാമായിരുന്നു. അത് കൃത്യവിലോപമാകും. ശ്രീരാമന് വിവരം അറിയിച്ചവരുടെയും സംശയങ്ങളുയര്‍ത്തി സംസാരിച്ചവരുടെയും തലകൊയ്‌ത് വീരനാകാമായിരുന്നു. അത് ധര്‍മ്മ വിരുദ്ധമാകും.
ജനങ്ങളുടെ സംശയങ്ങള്‍ക്കും ജനസംസാരത്തിനും ഭരണ സംവിധാനവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന വ്യവസ്‌ഥാപിത സ്‌ഥാപനങ്ങളും നമ്മുടെ രാജ്യത്ത് കൊടുക്കുന്ന പ്രാധാന്യത്തിന് പണ്ടുപുരാതനകാലം മുതല്‍ക്കേയുള്ളതാണെന്ന് നിക്ഷ്പക്ഷരായിരിക്കണം എന്നു കരുതുന്നവരെ കൂടി ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണ്.
ഒരു വിഷയത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശനവുമായും, ഞാനെടുത്ത നിലപാടുകളുമായും വ്യത്യസ്‌ത അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിലപാടുകളുമുള്ളവരുണ്ടാകാം. അവര്‍ക്ക് യുക്‌തമെന്ന് തോന്നുന്ന രീതിയില്‍ അത് വ്യാഖ്യാനിക്കുകയും ചെയ്യാം.
പക്ഷേ ഒരേ സ്‌ഥാനത്തിരിക്കുന്ന എല്ലാവരേയും ഒരേ പോലെ കാണാന്‍ ബാധ്യതയുള്ള ഒരാള്‍, ഒരാളെ മാത്രം തിരഞ്ഞുപിടിച്ച് പരാമശിക്കുന്നത് വ്യവസ്‌ഥിതിയെ ഗുണപ്പെടുത്താനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
പി.സി.ജോര്‍ജ് എന്ന ഞാന്‍ എം.എല്‍.എയാണ്..ഞാന്‍ നടത്തിയെന്ന് പറഞ്ഞുള്ള പരാമർശം ചര്‍ച്ചയായി. ഒരു സിനിമാ നടിക്കെതിരെ ഞാന്‍ പരാമര്‍ശം നടത്തി എന്നു പറഞ്ഞുള്ള ചര്‍ച്ചയാണ് ഉയര്‍ന്നത്. ഞാന്‍ നടിയെ അപമാനിച്ചതായുള്ള സത്യവിരുദ്ധമായ ഒരു പരാതിയും ഉത്‌ഭവിച്ചു. ആ പരാതി ഒരു വനിതാ സംഘടന അവരുടെ ഫേസ്‌ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു.അതിനെക്കുറിച്ച് പലരും അവരുടെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞു, എനിക്തില്‍ ഒരാക്ഷേപവുമില്ല.
പക്ഷേ എം.എല്‍.എയായ എന്നെപ്പോലെ തന്നെ നിയമസഭക്കകത്തിരിക്കുന്ന എം.എം.മണി മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ സ്‌ത്രീകളെ അപമാനിച്ച് സംസാരിച്ച ചര്‍ച്ചകള്‍ ദിവസങ്ങളോളം നടന്നു. അതുപോലെ തന്നെ കൊച്ചിയില്‍ ഒരു സിനിമ നടിയെ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായവനും 2011ല്‍ വേറൊരു സിനിമാ നടിയെ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായ വേറൊരാളും ഇപ്പോള്‍ കേരള നിയമസഭയില്‍ അരിവാള്‍ ചുറ്റിഴക നക്ഷത്ര ചിഹ്‌നത്തില്‍ ജയിച്ചു വന്ന ഒരു എം.എല്‍.എയുടെ ഡ്രൈവര്‍മാരായിരുന്നു. ആ എം.എല്‍.എയെ ചോദ്യം ചെയ്യണമെന്നും അറസ്‌റ്റ് ചെയ്യണമെന്നുമുള്ള ചര്‍ച്ചകളും ധാരാളം നടന്നു. ഇതില്‍ പി.സി.ജോര്‍ജിനെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ മാത്രം ഫേസ്‌ബുക്കില്‍ അഭിപ്രായം കുറിച്ചത് രാഷ്ട്രീയ മനസ്സോടെയാണെന്നാണ് എന്റെ പക്ഷം.
സീതാപരിത്യാഗത്തിലേക്ക് നയിച്ച ഘടകങ്ങളെല്ലാം വേദനാജനകമാണ്..ശ്രീരാമനും ജനസംസാരം അദ്ദേഹത്തെ അറിയിച്ചവരും നടത്തിയത് ദൗത്യനിര്‍വഹണമാണ്...വിശ്വസനീയമല്ലാത്ത വിധം നടപടിക്രമങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ സംശയങ്ങള്‍ പ്രകടിപ്പിക്കും.ആ സംശങ്ങള്‍ക്ക് നിവാരണമുണ്ടാക്കി സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് ഭരണാധികാരികളുടെയും വ്യവസ്‌ഥാപിത സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വപ്പെട്ടവരുടെയും ബാദ്ധ്യതയും, കടമയുമാണ്. ഞാന്‍,പി.സി.ജോര്‍ജ്, ആ വഴിത്താരയിലൂടെ നടക്കുന്നവനാണ്. അതുകൊണ്ടൊണ് എനിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കേണ്ടി വന്നതും അന്തസ്സുള്ള ഭൂരിപക്ഷം ജനങ്ങല്‍ എനിക്കു നല്‍കി എന്നെ തിരഞ്ഞെടുത്തതുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സീതാപരിത്യാഗമെന്ന എറ്റവും വേദനയുണ്ടാക്കിയ സംഭവത്തിനുശേഷം സത്യം വെളിവായപ്പോള്‍ ശ്രീരാമചന്ദ്രന്റെയോ സീതാദേവിയുടെയോ മഹത്വത്തിന് ഒരു കുറവും വന്നില്ല എന്നു മാത്രമല്ല,വര്‍ദ്ധിക്കുകയാണുണ്ടായത്‌.
സത്യം എപ്പോഴും അങ്ങനെയാണ്....സൂര്യനെപ്പോലെ അത് പുറത്തു വരികതന്നെ ചെയ്യും.
സര്‍വശക്‌തനായ ഭഗവാന്‍ ശ്രീകൃഷ്ണനു പോലും ഒരു നിമിഷത്തേക്കു മാത്രമേ സൂര്യനെ മറച്ചുപിടിക്കാന്‍ കഴിഞ്ഞുള്ളൂ എന്നത് ഏവരും തിരിച്ചറിയേണ്ട പരമമായ സത്യമാണ്.


 

Full View
Tags:    
News Summary - PC George Criticizing Speaker Ramakrishnan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.