തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ റെയിൽവേ സ്റ്റേഷനിൽ എക്സലേറ്റർ എതിർവശത്തേക്ക് കറങ്ങിയതിനെതുടർന്ന് വീണ യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. സംഭവത്തിൽ പരിക്കേറ്റ അമ്പിളി, ധന്യ എന്നിവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും നില ഗുരുതരമല്ല.
പ്ലാറ്റ്ഫോമിൽ തിരക്കുള്ള സമയത്തായിരുന്നു അപകടം. പെട്ടെന്നുണ്ടായ ഇടപെടലിൽ വന്‍ അപകടമാണ് ഒഴിവായത്. എറണാകുളത്ത് നിന്നെത്തിയ വഞ്ചിനാട് എക്സ്പ്രസ് സ്റ്റേഷനിൽ നിർത്തിയതിനുപിന്നാലെ നാല്, അഞ്ച് പ്ലാറ്റ്ഫോമുകളുടെ സമീപമുള്ള എസ്കലേറ്റർ നിറയെ യാത്രക്കാരുമായി മുകളിലേക്ക് നീങ്ങുന്നതിനിടെ പിന്നോട്ട് അതിവേഗത്തിൽ കറങ്ങുകയായിരുന്നു. മുകളിലെ പടികളിൽ നിന്നിരുന്നവർ പിന്നിലുള്ളവരുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ യാത്രക്കാരിലൊരാൾ വലതുവശത്തുള്ള എമർജന്‍സി സ്വിച്ച് അമർത്തി എസ്കലേറ്റർ ഓഫ് ചെയ്തു. സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. അതേ സമയം അറ്റകുറ്റപണികളിലുണ്ടായ അപാകതയാണ് അപകടത്തിന് വഴി വെച്ചതെന്ന് യാത്രക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.