തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസ് വിതരണം നിർത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ ക്രമവല്‍കരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുദിവസം ഇങ്ങോട്ട് എത്തിച്ചേരാന്‍ പറ്റുന്ന അത്രയും ആളുകള്‍ക്കാണ് പാസ് നല്‍കുക. ഇങ്ങനെ വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ എത്തുന്ന ജില്ലകള്‍ക്കും ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. ഇപ്പോള്‍ ക്രമവല്‍കരിക്കുകയാണ് ചെയ്തിട്ടുള്ളത്.
അതിര്‍ത്തിയില്‍ ശാരീരിക അകലം പാലിക്കാത്ത രീതിയില്‍ തിരക്കുണ്ടാകാന്‍ പാടില്ല. ഇതില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കണം. അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കൗണ്ടറുകള്‍ ആരംഭിക്കുന്നത് ആലോചിക്കും. ഗര്‍ഭിണികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ സിസ്റ്റം നടപ്പാക്കാനാണ് ആലോചിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാർഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെയും വിവരം അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ അനുവദിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. മുംബൈ, ബംഗളൂരു നഗരങ്ങളില്‍ നിന്നും ഇത്തരത്തിൽ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ലഭ്യമാക്കുന്നതിന് മാര്‍ഗങ്ങള്‍ തേടും.
ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യം ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി സംസാരിച്ചു. അവരെ കപ്പലില്‍ അയക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.