തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസലിനായി മലതുരന്ന് കുത്തനെ സ്ഥാപിച്ച കൂറ്റൻ പെൻസ്റ്റോക് (പൈപ്പ്) അതിദുർബലാവസ്ഥയിലെന്ന് റിപ്പോർട്ട്. അണക്കെട്ടിൽനിന്ന് വൈദ്യുതി നിലയത്തിലേക്ക് അമിത സമ്മർദത്തിലും ശക്തിയിലും വെള്ളമൊഴുകുന്ന പെൻസ്റ്റോക്കിെൻറ കനം തേയ്മാനം സംഭവിച്ച് മൂന്നിലൊന്നായി കുറഞ്ഞ് തീർത്തും ദുർബലാവസ്ഥയിലാണെന്ന് സെന്‍ട്രല്‍ പവര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിെൻറ റിപ്പോർട്ട് പറയുന്നു. 78 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയുടെ നാല് പെൻസ്റ്റോക് എപ്പോൾ വേണമെങ്കിലും തകരാമെന്നാണ് റിപ്പോർട്ടിൽ. 572 മീറ്റർ നീളം വരുന്ന പൈപ്പുകൾക്ക് പലയിടത്തും ചോര്‍ച്ചയുണ്ട്. വൈദ്യുതി ഉൽപാദന വേളയിൽ പൈപ്പുകൾക്ക് നേരിയ തോതിൽ വിറയൽ അനുഭവപ്പെടുന്നു. 10 മില്ലീമീറ്റര്‍ കനമുണ്ടായിരുന്ന പെൻസ്റ്റോക് ഇപ്പോൾ മൂന്ന് മില്ലിമീറ്ററായി. കോണ്‍ക്രീറ്റ് ആങ്കറുകളിലാണ് പൈപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇവയിൽ പല ആങ്കറുകളും തകര്‍ന്ന നിലയിലുമാണ്.
50 അടിക്ക് ഒന്നുവീതം 60 ജോയൻറുകളോടു കൂടിയാണ് പെൻസ്റ്റോക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. 7.5 മെഗാവാട്ടിെൻറ രണ്ടും അഞ്ച് മെഗാവാട്ടിെൻറ മൂന്നും ജനറേറ്ററുകളുമാണ് പള്ളിവാസലില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് മെഗാവാട്ടിെൻറ രണ്ട് ജനറേറ്ററുകളിലേക്ക് ജലം കൊണ്ടുവരുന്ന പെൻസ്റ്റോക് പൈപ്പുകളിലെ ചോര്‍ച്ചയാണ് ഗുരുതരം. തേയ്മാനം എല്ലാത്തിനും ഏതാണ്ട് ഒരുപോലെയാണെന്നാണ് പഠനത്തിൽ വ്യക്തമായത്. 2007 സെപ്റ്റംബർ 17ന് പന്നിയാർ പദ്ധതിയുടെ പെൻസ്റ്റോക് പൊട്ടിയുണ്ടായ പ്രളയത്തിൽ എട്ടുപേരാണ് മരിച്ചത്. 100 ഏക്കറിലേറെ കൃഷിനാശമടക്കം അന്ന് കോടികളുടെ നാശനഷ്ടമുണ്ടായിരുന്നു. പള്ളിവാസലിൽ ഇതാവർത്തിച്ചാൽ നഷ്ടം അതിനേക്കാൾ ഭീകരമാകും.
പന്നിയാറിലേതിനെക്കാൾ അഞ്ചിരട്ടി നീളമുള്ള പെൻസ്റ്റോക്കാണിവിടെ. അത് പൊട്ടിയാൽ കൊച്ചി-ധനുഷ്കോടി ദേശീയപാത തകരുമെന്ന് മാത്രമല്ല, വെള്ളം മുതിരപ്പുഴയാറിലെത്തി തീരത്ത് നാശംവിതക്കും. വിവാദ ലാവലിൻ കരാറിൽ നേരേത്ത പള്ളിവാസൽ നവീകരിച്ചെങ്കിലും ഇതിൽ പെൻസ്റ്റോക് ഉൾപ്പെട്ടില്ല. ഇത് കരാറിലെ തകരാറായി ചൂണ്ടിക്കാണിച്ചിരുന്നു. നിലവിലെ പള്ളിവാസല്‍ നിലയത്തിൽ ഉപയോഗിക്കാനാകാത്ത അധിക വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം ലക്ഷ്യമിടുന്ന പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഭാഗമായി നാല് പെൻസ്റ്റോക്കുകളും മാറ്റിസ്ഥാപിക്കാൻ പിന്നീട് തീരുമാനിച്ച് നടപടിയെടുത്തു. എന്നാൽ, വിപുലീകരണ പദ്ധതി നീണ്ടുപോവുകയും പൈപ്പുകൾ അതിദുർബലമാവുകയും ചെയ്തിരിക്കെ, അടിയന്തര നടപടിയില്ലാത്തത് വലിയ ദുരന്തം ക്ഷണിച്ചുവരുത്തുമെന്നുറപ്പ്. നാലു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ 2006 ഡിസംബര്‍ 26ന് നിര്‍മാണം തുടങ്ങിയ പദ്ധതിയാണ് പള്ളിവാസല്‍ വിപുലീകരണം. 12 വർഷമാകുേമ്പാഴും പണി ഇഴഞ്ഞ് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.