പാലിയേക്കര ടോൾ ബൂത്ത്, കേരള ഹൈകോടതി
കൊച്ചി: പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈകോടതി തീരുമാനം ഇന്ന്. സെപ്റ്റംബർ 22 മുതൽ ടോൾ പിരിവിന് വ്യവസ്ഥിതികളോടെ അനുമതി നൽകുമെന്നായിരുന്നു ഹൈകോടതി അറിയിച്ചത്. എന്നാൽ, മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് ഹൈകോടതി അനുമതി നിഷേധിച്ചത്. റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
ഗതാഗതകുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിൽ ടോൾ പിരിവ് ഹൈകോടതി താൽക്കാലികമായി നിർത്തിവെച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡൻറ് ജോസഫ് ടാജറ്റ് തുടങ്ങിയവർ നൽകിയ ഹരജി പരിഗണിച്ച ഹൈകോടതി ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. തുടർന്ന് ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയെ കൂടാതെ സർവീസ് റോഡുകളിലും കടുത്ത ഗതാഗതകുരുക്കാണ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.