കഞ്ചിക്കോട് (പാലക്കാട്): പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ നടുങ്ങി ചുട്ടിപ്പാറ ഗ്രാമം. എലപ്പുള്ളി ചുട്ടിപ്പാറയിലെ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഷാനിനെയാണ് മാതാവ് ആസ്യ (22) കഴുത്ത് ഞെരിച്ച് കൊന്നത്. കാമുകനുമായുള്ള വിവാഹത്തിന് തടസ്സമാകുമെന്ന കാരണത്താൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആസ്യയുടെ ചുട്ടിപ്പാറയിലെ വീടിന്റെ കിടപ്പുമുറിയിലാണ് ചൊവ്വാഴ്ച രാവിലെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് രാവിലെ ഒമ്പതേകാലോടെ ആസ്യയുടെ സഹോദരി പുത്രിയാണ് സംശയം പ്രകടിപ്പിച്ചത്. ഈ സമയം ആസ്യ, പുറത്ത് പത്രം വായിച്ചു ഇരിക്കുന്നുണ്ടായിരുന്നു. പാതി കണ്ണ് തുറന്ന നിലയിലാണ് കുട്ടി കിടന്നിരുന്നതെന്ന് സഹോദരി പറയുന്നു.
അബോധാവസ്ഥയിലാണെന്ന സംശയത്തിൽ കുട്ടിയെ മറ്റൊരിടത്ത് കിടത്തി മുഖത്ത് വെള്ളം തളിച്ചെങ്കിലും ഉണരാതിരുന്നതിനെ തുടർന്ന് ഉടൻ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. എന്നാൽ, മണിക്കൂറുകൾക്ക് മുൻപുതന്നെ മരണം സംഭവിച്ചിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഈത്തപ്പഴം തൊണ്ടയിൽ കുരുങ്ങി അബോധാവസ്ഥയിലായെന്നാണ് ആസ്യ ആദ്യം പറഞ്ഞത്.
പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്ത കുട്ടിയുടെ മാതാവ് ആസ്യയെ (22) കോടതി റിമാൻഡ് ചെയ്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ആസ്യ പൊലീസിന് മൊഴി നല്കി.
ഭർത്താവ് ചുട്ടിപ്പാറ മണിയേരി ഷമീർ മുഹമ്മദുമായുള്ള ബന്ധത്തിൽ അസ്വാരസ്യമുള്ളതിനാൽ ആസ്യ സ്വന്തം വീട്ടിലായിരുന്നു താമസം. ഏഴ് മാസം മുമ്പാണ് ഭർതൃവീട്ടിൽനിന്ന് കുട്ടിയുമായി പോന്നത്. പിന്നീട്, ഇവർ മറ്റൊരാളുമായി പ്രണയത്തിലായതായി പറയുന്നു. വിവാഹവും കുട്ടിയുള്ളതും മറച്ചുവെച്ചായിരുന്നു പ്രണയം. സുഹൃത്തിനൊപ്പം ജീവിക്കാൻ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് ആസ്യ പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.