തിരുവനന്തപുരം: ഡോ. പി. സരിൻ മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാണിച്ച് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. നിലവിൽ കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ അഡ്വൈസറാണ് ഡോ. പി. സരിൻ. സാമൂഹിക മാധ‍്യമ പോസ്റ്റുകൾ സഹിതമാണ് പരാതി നൽകിയത്. പ്രതിമാസം 80,000 രൂപ ശബളവും ഔദ്യോഗിക വാഹനമുൾപ്പെടെയുള്ള സൗകര്യങ്ങളും വാങ്ങുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വാഹന ആവശ്യങ്ങൾക്കായി മാസം തോറും 88,000 രൂപ സെന്‍റ്ർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന് കെ.ഡിസ്ക് നൽകുന്നുണ്ട്.
ഇവിടെ ജോലി ചെയ്യുന്ന മറ്റു ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും സമൂഹികമാധ്യമത്തിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾ പങ്കുവെക്കരുതെന്നും നിർദേശമുണ്ട്. എന്നാൽ, ഈ നിർദേശങ്ങൾ ലംഘിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഡോ. പി. സരിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ ആഭിമുഖ്യമുള്ള പോസ്റ്റുകൾ പങ്കുവെക്കുകയും പരസ്യമായി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ഔദ്യേഗിക വാഹനവും മറ്റ് ആനുകൂല്യങ്ങളും കൈപറ്റുന്ന ഉദ്യോഗസ്ഥൻ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും സരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണണമെന്നും പരാതിയിൽ പറയുന്നു. അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്ന് രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെ തുടർന്ന് കോൺഗ്രസ് വിടുകയായിരുന്നു. ശേഷം സി.പി.എമ്മിന്റെ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലുമായി പരാജയപ്പെട്ടു. ശേഷം കോൺഗ്രസിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
സി.പി.എമ്മിൽ എത്തിയതിന് ശേഷമാണ് കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ അഡ്വൈസർ എന്ന സർക്കാർ പദവിയിലേക്ക് നിയമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് കമീഷന് കീഴിലാണ് വരുന്നത്. അവരുടെ ജോലികളും പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നത് കമീഷനാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപ്പിക്കുന്ന ആ ദിവസം മുതൽ പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ഉദ്യോഗസ്ഥർ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യരുത് എന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.