കണ്ണൂർ: ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ മകൻ ജയിൻ രാജ്. പി.കെ. ശശിയുടെ വിമതകൂട്ടായ്മയും പുറത്താക്കലും സംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ജയിൻ രാജിന്റെ വിമർശനം.
പാലക്കാട് പി.കെ. ശശിയെ അന്ന് നടപടി എടുത്ത് പുറത്താക്കിയിരുന്നേൽ ഇന്ന് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. ഇതിനുതാഴെ ‘സ്തുതി പാടുന്ന അർഹത ഇല്ലാത്തവരെ അടിത്തറ തൊട്ട് തലപ്പത്ത് വരെ കയറ്റി വെക്കുന്ന പ്രവണത നിർത്തിയില്ലെങ്കിൽ ഇതിലും വലുത് അനുഭവിക്കേണ്ടിവരും.... പല ബ്രാഞ്ചുകളിൽ പോലും ഒരിക്കലും മെമ്പർഷിപ്പിൽ വരാൻ അർഹതയില്ലാത്തവരെ കാണാം. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്ന് പറഞ്ഞത് പോലെ പാർട്ടിയുടെ ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ പല ലോക്കലുകളും നിയന്ത്രിക്കുന്നു’ എന്ന് പാർട്ടി പ്രവർത്തകൻ കമന്റ് ചെയ്തപ്പോഴായിരുന്നു ജയിൻരാജിന്റെ പ്രതികരണം.
‘യുവജന സംഘടനയെ വിമർശിച്ചതിന്റെ പേരിൽ പിണറായിലെ ഒരു സഖാവിനെതിരെ (ആ സഖാവ് ഇപ്പോൾ ജീവനോടെ ഇല്ല) പാനൂരിലെ ഒരു നേതാവ് ഫൈക്ക് അക്കൗണ്ടിൽ നിന്നാണെന്ന് കരുതി കമന്റിട്ടത് സ്വന്തം അക്കൗണ്ടിൽ നിന്നായിരുന്നു.. നീയാരാടാ *@$&& എന്നാണ് ചോദിച്ചത്.. പൊല്ലാപ്പായി, വിവാദമായി.. യുവജന നേതാവിനെതിരെ ഒരു നടപടിയുമില്ല.. ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്’ -ജയിൻ രാജ് പറഞ്ഞു.
ഇതിനെതിരെ ‘സി.പി.എം സൗത്ത് എലങ്കോട്‘ എന്ന ഫേസ്ബുക്ക് പേജിൽനിന്ന് പ്രതികരണം വന്നപ്പോൾ ‘ഉള്ളതല്ലേ.. ഇല്ലാത്തത് ഒന്നുമല്ലല്ലോ..അത് പറയാൻ ഒരാളെയും ഭയക്കേണ്ടതില്ല..’ എന്നായിരുന്നു ജയിനിന്റെ മറുപടി. ‘വായ തുറക്കാത്തവരെ മാത്രമാണ് ബ്രാഞ്ചിൽ ഉൾപ്പെടുത്തുക. കേരള മുഖ്യമന്ത്രിയുടെ പേര് പോലും ശരിയാവണ്ണം പറയാൻ അറിയാത്ത ഒട്ടേറെ പേര് ബ്രാഞ്ചിൽ കാണാൻ സാധിക്കും. അവർ തലയാട്ടാൻ മാത്രമുള്ള ഉപകരണം..’ തുടങ്ങി പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും എതിരെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മുമ്പും പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പ് ജയിൻരാജ് സമൂഹമാധ്യമങ്ങളിലൂടെ തുറന്നെഴുതിയിരുന്നു.
അതിനിടെ, സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷവിമർശനങ്ങളാണ് സി.പി.എം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുൻ എം.എൽ.എ പി.കെ. ശശി ഉന്നയിച്ചത്. ‘‘മഹാന്മാർ ഇരുന്ന പാർട്ടി ജില്ല സെക്രട്ടറിയുടെ കസേരയിൽ ഇപ്പോൾ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനാണ്. ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണിത്. ഏഴ് ജില്ല കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ട്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ എല്ലാ സഖാക്കളെയും ചേർത്തുനിർത്തിയിരുന്നു. ആ കരുതൽ പാർട്ടിയിൽ ഇപ്പോൾ ഇല്ല. ആരും പാർട്ടിക്ക് പുറത്തുവന്നതല്ലെന്നും ഈ അവസ്ഥ ജില്ല നേതൃത്വം ഉണ്ടാക്കിയതാണ്. സി.പി.എമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തവരെ വേട്ടയാടി. കള്ളുകച്ചവടമല്ല, കള്ളിൽ സ്പിരിറ്റിൽ കലർത്തുന്നതാണ് പ്രശ്നം. ഈ ലോകത്ത് ഇങ്ങനെയൊരു ജില്ല സെക്രട്ടറി ഉണ്ടായിട്ടില്ല. സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റു പാർട്ടികളിൽ പോയവരുണ്ട്. അഞ്ചുവർഷംകൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി മാറ്റിയ മറ്റൊരു സെക്രട്ടറിയില്ലെ’ -അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ല നേതൃത്വത്തോട് അതൃപ്തിയുള്ള വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘മാർക്സിസ്റ്റ് കൂട്ടായ്മ’ ചെയർമാനായി പി.കെ. ശശിയെയും കൺവീനറായി എം. സതീശിനെയും കൺവെൻഷൻ പ്രഖ്യാപിച്ചു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റും ചിറ്റൂർ ജനകീയ പ്രസ്ഥാനത്തിന്റെ നേതാവുമായ എം. സതീശ് അധ്യക്ഷത വഹിച്ചു. എലപ്പുള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ഹരിദാസ്, ശ്രീകൃഷ്ണപുരം മുൻ ഏരിയ സെക്രട്ടറി എൻ. ഹരിദാസ്, വടക്കഞ്ചേരി മുൻ ഏരിയ സെക്രട്ടറി എ. ബാലൻ, അജിത് കുമാർ അമ്പലപ്പാറ, ജയകൃഷ്ണൻ തുടങ്ങിയ വിമത നേതാക്കൾ പങ്കെടുത്തു. മണ്ണാർക്കാട്, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രവർത്തകരാണ് കൺവെൻഷനെത്തിയത്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പാർട്ടിയിലേക്ക് വന്നയാളാണ് താനെന്നും പുറത്താക്കുമ്പോൾ വിഷമമുണ്ടാകുമെങ്കിലും പോരാട്ടം തുടരുമെന്നുമായിരുന്നു സി.പി.എമ്മിൽനിന്ന് പുറത്താക്കിയതിനോട് ശശിയുടെ പ്രതികരണം. ‘പുറത്താക്കൽ പ്രതീക്ഷിച്ചതാണ്. പുറത്താക്കാനുള്ള സംവിധാനം അവർക്കുണ്ട്. ഒരാളെ പുറത്താക്കിയതുകൊണ്ട് അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. ഈ പോരാട്ടം തുടരും. പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. കള്ളനും കാട്ടുകള്ളനുമായവനെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കും. രാഷ്ട്രീയത്തിൽ സ്ഥിരമായ ബന്ധുവോ ശത്രുവോ ഇല്ല. സ്ഥിരം താൽപര്യങ്ങൾ മാത്രമാണുള്ളതെ്’ -ഇ.എം.എസിനെ ഉദ്ധരിച്ച് ശശി പറഞ്ഞു.
എന്നാൽ, പി.കെ. ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തിന് വിഭ്രാന്തിയാണെന്നും സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു തുറന്നടിച്ചു. ‘‘ഇവന്റെയൊക്കെ വാക്കുകൾക്ക് എന്തു വിലയാണ്?. പി.കെ. ശശിയുടെ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണ്. രാഷ്ട്രീയത്തിൽ വന്ന കാലം മുതലുള്ള തന്റെ സമ്പത്തടക്കം പരിശോധിക്കാം. ഒരുതരി മണ്ണിന്റെ വലുപ്പമോ വരുമാനത്തിൽ അധികമായി എന്തെങ്കിലും ഒരുതരിയോ ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം. എന്നാൽ, ശശിയുടെ സമ്പത്ത് ഇതുപോലെ പരിശോധനക്ക് വിധേയമാക്കാൻ താൻ വെല്ലുവിളിക്കുന്നു. ശശിയുടെ പൊതുജീവിതം ആരംഭിച്ച കാലം മുതൽ ഇന്നേ ദിവസം വരെയുള്ള സമ്പത്ത് പരിശോധിക്കണം. പാർട്ടിയിൽനിന്ന് പുറത്താക്കിയ ശശി പറയുന്നത് ഇനി മുഖ വിലക്കെടുക്കേണ്ട കാര്യമുണ്ടോ?. ശശിയുടെ തീവ്രത അളന്നത് എ.കെ. ബാലനും പി.കെ. ശ്രീമതിയും ആണെന്നാണല്ലോ മാധ്യമങ്ങൾതന്നെ പരസ്യപ്പെടുത്തിയത്. ഇനി കുറച്ചുകാലം വി.ഡി. സതീശൻ ഇയാളുടെ തീവ്രത അളക്കട്ടെ’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.