സഭാ തർക്കം: ചർച്ച് ബില്ലിൽ മന്ത്രി വീണ ജോർജ് മൗനം വെടിയണമെന്ന് ഓർത്തഡോക്സ് യുവജനം പോസ്റ്റർ

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് പള്ളി പരിസരങ്ങളിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്ററുകള്‍. ‘ചര്‍ച്ച് ബില്‍; പിണറായി വിജയന്‍ നീതി നടപ്പാക്കണം’, ‘നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം’ എന്നിങ്ങനെയാണ് നഗരത്തിൽ മാക്കാംകുന്ന് പള്ളി പരിസരത്തും ചന്ദനപ്പള്ളി പള്ളി പരിസരത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.

ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ ആരാധനക്കെത്തിയവരില്‍ ചിലര്‍ തന്നെ ഇടപെട്ട് മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ നീക്കംചെയ്തു. മന്ത്രിസഭയിൽ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയായാണ് വീണ ജോർജ് അറിയപ്പെടുന്നത്. അങ്ങനെയുള്ള മന്ത്രികൂടി ഉള്‍പ്പെട്ട സര്‍ക്കാറാണ് സഭാ താൽപര്യങ്ങള്‍ക്ക് വിരുദ്ധമായി ബില്ല് കൊണ്ടുവരുന്നത്.

സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമവുമായി മുന്നോട്ടുപോകുമ്പോള്‍ സഭയുടെകൂടി പ്രതിനിധിയായ മന്ത്രി, സഭയുടെ താൽപര്യമെന്തെന്ന് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത്. സർക്കാറിന്‍റെ ചർച്ച് ബില്ലിന്‍റെ പേരിൽ സഭയിലെ ഒരു വിഭാഗം മന്ത്രിക്കെതിരെ നടത്തുന്ന രഹസ്യനീക്കങ്ങളാണ് ഇപ്പോൾ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.

ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിൽ പ്രചരിപ്പിച്ച പോസ്റ്ററിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് പറഞ്ഞ മന്ത്രി വീണ ജോർജ് ഇതിനു പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും സൂചിപ്പിച്ചു. ഇത് തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Orthodox youth poster asking minister Veena George to break silence on church bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.