തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തെക്കുറിച്ച് പെണ്‍കുട്ടി പരാതി ഉന്നയിക്കുകയും മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി മാറ്റിപ്പറയുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. റിമാൻഡിലുള്ള ഗംഗേശാനന്ദയുടെ ജാമ്യഹരജിയിലെ വാദം തിങ്കളാഴ്ച പോക്സോ കോടതിയിൽ പരിഗണിക്കാനിരിക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ജനനേന്ദ്രിയം മുറിെച്ചന്നാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി.
എന്നാൽ, എല്ലാം പൊലീസ് കഥയാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നൽകിയ കത്തും പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തായതോടെയാണ് ദുരൂഹത വർധിക്കുന്നത്. നിലവിലെ കേസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പെൺകുട്ടി പോക്സോ കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷ.
അടിക്കടി മൊഴിമാറ്റുന്ന പെൺകുട്ടിയെ നുണപരിശോധനക്കും ബ്രെയിൻമാപ്പിങ്ങിനും വിധേയമാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേട്ട സി.ഐ പോക്സോ കോടതിയോട് അഭ്യർഥിച്ചിരിക്കുന്നത്. ഈ രണ്ട് അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും. കഴുത്തിൽ കത്തിവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വരക്ഷക്കായി ജനനേന്ദ്രിയം മുറിച്ചെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ ആദ്യമൊഴി. സ്വാമിയുടെ വക്കീലിന് അയച്ച കത്തിൽ താനല്ല കൃത്യം ചെയ്തതെന്നാണ് പെൺകുട്ടി പറഞ്ഞത്. അഭിഭാഷകനോടുള്ള ഫോൺ സംഭാഷണത്തിൽ കാമുകെൻറ നിർബന്ധപ്രകാരം താനാണ് കൃത്യം നടത്തിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അടിക്കടിയുള്ള മൊഴിമാറ്റത്തിനു പിന്നിൽ വൻ ശക്തികളുടെ ഇടപെടലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും മകൾ കളവുപറയുകയാണെന്നും ആരോപിച്ച് നേരത്തേ പെൺകുട്ടിയുടെ മാതാവും സഹോദരനും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴിമാറ്റവും മാതാവിെൻറ പരാതിയും കോടതിയിൽ സ്വാമിക്ക് അനുകൂലമായി മാറും. പൊലീസ് തന്നെക്കൊണ്ട് നിർബന്ധിച്ച് മൊഴി മാറ്റിപ്പറയുകയാണെന്ന് പെൺകുട്ടി ആരോപിക്കുമ്പോഴും മജിസ്ട്രേറ്റിന് മുന്നിൽ അവസാന വർഷ നിയമവിദ്യാർഥിനികൂടിയായ പെൺകുട്ടിക്ക് സംഭവത്തിെൻറ സത്യാവസ്ഥ ബോധിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നതായി അന്വേഷണസംഘം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.