തിരുവനന്തപുരം: അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കേരള തീരത്തുനിന്ന് കടലിൽ പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.
കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരഹൃദയമായ സ്വരാജ് റൗണ്ടിലും വെള്ളം കയറി.
അതിശക്തമായ മഴയിൽ മെഡി.കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. താഴെ നിലയിൽ വെള്ളം കയറിയത് കാരണം വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ ഒഴിപ്പിച്ചു.
ഐ.സി.യുവിലും വെള്ളം കയറിയത് പ്രതിസന്ധിക്കിടയാക്കി. ഐ.സി.യുവിലുണ്ടായിരുന്ന കുട്ടികളെ മറ്റ് യൂനിറ്റുകളിലേക്ക് മാറ്റി. ആശുപത്രിക്കകത്തുനിന്ന് രാത്രി വൈകിയും വെള്ളം പമ്പ് ചെയ്ത് മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. ആശുപത്രിയുടെ മുൻഭാഗത്തും താഴെ നിലയിലും വെള്ളം കയറിയതോടെ കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.