പ്രിയ വർഗീസിന്‍റേത് അടക്കമുള്ള പിൻവാതിൽ നിയമനങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; നിയമസഭയിൽ അടിയന്തര പ്രമേയം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രിയ വർഗീസിന്‍റെ നിയമനം അടക്കം സർവകലാശാലയിലെ പിൻവാതിൽ നിയമനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്ത് നിന്ന് റോജി എം. ജോൺ ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

സർവകലാശാല നിയമനങ്ങളിൽ യോഗ്യതയുള്ളവരെ തടയുന്നുവെന്ന് റോജി എം. ജോൺ ആരോപിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ പ്രബന്ധം കോപ്പിയടിച്ച ആൾക്ക് അനധികൃത നിയമനം നൽകി. ഒരു നേതാവിന്‍റെ ഭാര്യക്ക് ചട്ടങ്ങൾ ഒഴിവാക്കി കുസാറ്റിൽ നിയമനം നൽകി.

മറ്റൊരു നേതാവിന്‍റെ ഭാര്യക്ക് ചട്ടങ്ങൾ പരിഗണിക്കാതെ കേരള സർവകലാശാലയിൽ നിയമനം നൽകി. മറ്റൊരാൾ പ്രബന്ധം പ്രസിദ്ധീകരിച്ചതിന് മാപ്പ് പറഞ്ഞ് കത്ത് നൽകി. എല്ലാവരുടെയും മുമ്പിൽ നമ്മൾ തലകുനിക്കേണ്ടി വരുമെന്നും റോജി എം. ജോൺ പറഞ്ഞു.

സർവകലാശാലകൾ മുഴുവൻ കുഴപ്പത്തിലാണെന്ന രീതിയിലാണ് പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു സഭയെ അറിയിച്ചു. സർവകലാശാലകൾ വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പ്രിയ വർഗീസിന്‍റെ നിയമന നടപടികളെ സർക്കാർ ന്യായീകരിച്ചു. ചട്ടങ്ങൾ പാലിച്ചാണ് മാർക്കിട്ടതെന്നും മാനദണ്ഡം ലംഘിച്ചില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണമെന്നും മന്ത്രി പറഞ്ഞു.

2016 മുതൽ സർവകലാശാലകളിൽ നടക്കുന്നത് 523 അധ്യാപക നിയമനങ്ങളാണ്. ഇവരെല്ലാം നിയമനത്തിന് യോഗ്യരാണെന്ന് സെലക്ഷൻ കമ്മിറ്റി സാക്ഷപ്പെടുത്തി. കണ്ണൂർ സർവകലാശാലയിൽ യു.ജി.സി യോഗ്യതയുള്ളവരെയാണ് അഭിമുഖത്തിന് വിളിച്ചത്. അധ്യാപക നിയമനവുമായി സർക്കാറിന് ബന്ധമില്ല. പ്രതിപക്ഷത്തിന് സർക്കാറിനോട് മൂന്നാംകിട കുശുമ്പ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സി.പി.എമ്മുമായി ബന്ധമില്ലാത്ത ആർക്കും പ്രഫസറായി നിയമനം ലഭിക്കാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സർവകലാശാല വൈസ് ചാൻസലർമാരെ പാവകളാക്കി മാറ്റുന്നു. വി.സിമാരെ ഉപയോഗിച്ചാണ് ബന്ധു നിയമനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

യു.ജി.സി ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. തെറ്റായ നിയമനങ്ങളാണ് നടക്കുന്നത്. പ്രബന്ധം കോപ്പിയടിച്ചവർ കുട്ടികളെ പഠിപ്പിക്കുകയാണ്. നിരവധി ക്രമക്കേടുകൾ നടക്കുന്നു. സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കത്തൊഴുതി. ഹിന്ദുത്വം പഠിപ്പിക്കാൻ തീരുമാനിച്ചിട്ട് തങ്ങൾക്ക് മൃതു ഹിന്ദുത്വമെന്ന് പറയുന്നവരെ സമ്മതിക്കണം. ഗവർണറും സർക്കാരും തമ്മിൽ ധാരണയുണ്ടാക്കിയപ്പോൾ മൃതു ഹിന്ദുത്വ അജണ്ട ഓർത്തില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം കാലിക്കറ്റ് സർവകലാശാലയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം പേർ പഠനത്തിന് എത്തി. ഇത്തവണ ഇത് ഇരുപതിനായിരമായി കുറഞ്ഞു. അക്കാദമിക് നിലവാരത്തിന്‍റെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. സർവകലാശാലകളുടെ സ്ഥിതിയെങ്കിലും പഠിക്കാൻ സർക്കാർ തയാറാകണം. കോളജ് അധ്യാപകരുടെ നിയമനം അടക്കമുള്ളവ പി.എസ്.സിക്ക് വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.

സർവകലാശാലകൾ പാർട്ടി ഓഫിസുകളാക്കുന്നത് ശരിയാണോ എന്ന് വി.ഡി. സതീശൻ ചോദിച്ചു. ചോദിച്ചതിനുള്ള മറുപടി മന്ത്രി നൽകുന്നില്ലെന്നും അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നാണ് മറുപടിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Tags:    
News Summary - Opposition wants to discuss back door appointments including that of Priya Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.