തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഇന്നും നാളെയും നടക്കുന്ന ബജറ്റ് ചർച്ചയിൽ വിഷയം ചർച്ച ചെയ്യാമെന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിലപാട്.
എന്നാൽ ഇതിൽ എതിർപ്പ് രേഖപ്പെടുത്തി സംസാരിച്ച പ്രതിപക്ഷ നേതാവ് വിഷയത്തിൽ ഗുരുതര അഴിമതി ആരോപണങ്ങളും ഉയർത്തി. കർണാടകയിലെ സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇതിന്റെ ഫയലുകൾ ദ്രുതഗതിയിൽ നീങ്ങുന്നതാണ് വാർത്തയെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ പിണറായിയുടെ പ്രസംഗത്തിൽ വീണ്ടും സ്പീക്കർ ഇടപെട്ടു. 'ഇതോടെ അങ്ങയെപ്പോലെ ഒരു നീതിമാൻ ആ ചെയറിൽ ഇരിക്കുമ്പോൾ ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ'? എന്നായി പിണറായിയുടെ ചോദ്യം. ഇത് സഭയിൽ പൊട്ടിച്ചിരിക്ക് ഇടയാക്കി. തുടർന്ന് ചർച്ച തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിപക്ഷ എം.എൽ.എമാർ കൂട്ടം ചേർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതോടെ സഭ ബഹളത്തിൽ മുങ്ങി.എന്നാൽ പിണറായിയുടെ ആരോപണങ്ങൾ സഭാരേഖകളിൽ നിന്ന് മാറ്റി. സഭാ ടി.വിയിൽ നിന്നും ഇത് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.