'ഓപ്പറേഷൻ തൂഫാൻ': 2954 കേസുകളും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു, 84 പൊലീസ് സബ് ഡിവിഷനുകളിൽ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ' പൊലീസ് നടപടി ശക്തമായി മുന്നോട്ട് പോകുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. സംസ്ഥാനത്താകെ ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുമരുന്ന് വ്യാപനത്തിന്റെ കാര്യത്തിൽ കേരളം പഞ്ചാബിനെ കടത്തിവെട്ടുന്ന രീതിയിലാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാം എന്ന വ്യാമോഹമില്ല. ലഹരിക്കെതിരെയുള്ള ബഹുജന മുന്നേറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം. കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ വിപത്തിനെ ഇല്ലാതാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ എല്ലാ വിഭാഗം ആളുകളിൽനിന്നും മികച്ച പിന്തുണയും സഹകരണവുമാണ് ദൗത്യത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നത് തടയാൻ കർശനമായ നടപടിയാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. ഡി.ജി.പി മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായും സംസാരിച്ച് അന്തർസംസ്ഥാന ലഹരി ശൃംഖലകൾ തകർക്കാനാവശ്യമായ നീക്കങ്ങൾ ശക്തമാക്കുന്നതായും ആഭ്യന്തര മന്ത്രി അറിയിച്ചു.

പെൺകുട്ടികൾ പോലും വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും അന്വേഷണത്തിൽനിന്നും മനസ്സിലാക്കുന്നുണ്ട്. പലയിടത്തും ബാഗ് പരിശോധിക്കുമ്പോൾ ലഹരികൾ കണ്ടെത്തുന്നുണ്ട്. ഇത് ഇവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ചെന്നിത്തല വിവരിച്ചു.

Tags:    
News Summary - 'Operation Toofan': 2954 cases, 3176 arrests, special investigation teams deployed in 84 police sub-divisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.