ഇ.പി ജയരാജന് വി.ഡി സതീശന്റെ വക്കീല്‍ നോട്ടീസ്: ‘ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണം’

തിരുവനന്തപുരം: അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തി​യെന്നാരോപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ.പി. ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈകോടതി അഭിഭാഷകന്‍ അനൂപ് വി. നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.

അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ.പി. ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

തന്റെ ഭാര്യ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിന് പിന്നിൽ വി.ഡി. സതീശനാണെന്നായിരുന്നു ജയരാജന്റെ ആരോപണം. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ സതീശൻ വ്യാജ വാർത്ത ചമച്ചു, അശ്ലീല വിഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്, തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിന് പിന്നില്‍ സതീശനാണ്, പറവൂർ മണ്ഡലത്തിൽ നൽകിയ വീടുകളിൽ പലതും സ്പോൺസർമാരുടെ സംഭാവനയാണ്, പുനർജനി പദ്ധതിക്കായി പിരിച്ച പണം കൊണ്ട് വീടുകൾ നിർമിച്ചില്ല തുടങ്ങിയ ആരോപണങ്ങളും ഇ.പി. ജയരാജൻ ഉന്നയിച്ചിരുന്നു. 

Tags:    
News Summary - Opposition leader VD Satheesan sends legal notice to LDF convener EP Jayarajan defamation alligations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.