തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രകടിപ്പിച്ച പരസ്യ അതൃപ്തിയും അസഭ്യപരാമർശവും ഇരുവരും നിഷേധിക്കുമ്പോഴും പാർട്ടിക്കുണ്ടാക്കിയത് ചെറുതല്ലാത്ത പരിക്കും നാണക്കേടും. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സംഘടന മിഷനറിയെ സജ്ജമാക്കാൻ നടത്തുന്ന ജാഥക്കിടയിലെ വാര്‍ത്തസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വൈകിയതിന്റെ പേരിൽ സുധാകരൻ കുപിതനായത്. പാർട്ടി ഒറ്റക്കക്കെട്ടാണെന്ന സന്ദേശം നൽകാൻ നടത്തിയ ജാഥയിൽതന്നെ ഇങ്ങനെ വിവാദ പരാമർശങ്ങളുണ്ടായതിൽ ഹൈകമാൻഡിനും അതൃപ്തിയുണ്ട്.
ഇതര പാർട്ടികളിലും നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുണ്ട്. എന്നാൽ, അത് ഒന്നിച്ചുള്ള വാർത്തസമ്മേളനങ്ങളിലോ പൊതുവേദികളിലോ വെളിപ്പെടുന്നത് അപൂർവമാണ്. സുധാകരനും സതീശനും തമ്മിലെ അസ്വാരസ്യം വാർത്തസമ്മേളന വേദിയിൽ വെളിപ്പെടുന്നത് ഇതാദ്യമല്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെ ഇത്ര രൂക്ഷ പരാമർശങ്ങളുണ്ടായില്ലെങ്കിലും ഇരുവർക്കുമിടയിലെ അഭിപ്രായവ്യത്യാസം പരസ്യപ്പെട്ടിരുന്നു. മാധ്യമങ്ങളോട് ആര് സംസാരിക്കുമെന്നതിനെച്ചൊല്ലിയായിരുന്നു അന്ന് തർക്കം. സ്വാഭാവിക സംസാരമാണുണ്ടായതെന്നും തങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ലെന്നുമാണ് അന്നും ഇരുവരും വിശദീകരിച്ചത്. ഈ തർക്കം പിന്നീട് ഇരുവരും രമ്യമായി പരിഹരിച്ചു.
സമരാഗ്നി കെ.പി.സി.സി പ്രസിഡന്റിന്റെ ജാഥയായാണ് ആദ്യം വിഭാവനം ചെയ്തത്. ഇരുവർക്കുമിടയിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയെന്ന നിലയിലാണ് ഒരുമിച്ച് നയിക്കണമെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്. ഇതിലാണ് നാടകീയ സംഭവങ്ങൾ. ‘ജ്യേഷ്ഠാനുജ’ ബന്ധമെന്ന് വിശദീകരിച്ച് ആരോപണങ്ങളെ പരസ്യമായി തള്ളുന്നെങ്കിലും സുധാകരന്റെ പരാമർശങ്ങളിൽ സതീശന് കടുത്ത അതൃപ്തിയുണ്ട്. ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നെന്ന് പാർട്ടിയിൽ ഒരു വിഭാഗം വിശ്വസിക്കുന്നു.
ഇക്കാര്യം സതീശൻ ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിവാദങ്ങള്‍ സമരാഗ്നി ജാഥയെയും ലോക്സഭ തെരഞ്ഞെടുപ്പിനെയും ബാധിക്കരുതെന്ന് ഹൈകമാന്‍ഡ് നിർദേശിച്ചതായാണ് അറിയുന്നത്. ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയാറായില്ല. ഹൈകമാൻഡ് ഇടപെടലിനുശേഷമാണ് നേതാക്കൾ, തങ്ങൾക്കിടയിൽ പ്രശ്നമില്ലെന്ന് വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.