ന്യൂഡൽഹി: പ്രമുഖ കോൺഗ്രസ് നേതാക്കളെ കേസുകളിൽ വരിഞ്ഞുമുറുക്കിയുള്ള പിണറായി സർക്കാറിന്റെ അസാധാരണ നീക്കത്തിൽ ചൂടുപിടിച്ച സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെ ചാട്ടുളി. ദുരൂഹമായ ഭൂമി, പണമിടപാട് ആരോപണങ്ങൾ ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. ആരോപണക്കുരുക്കിലായ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടാൻ തയാറാകണെമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു.
സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’യുടെ മുൻ പത്രാധിപസമിതി അംഗം ജി. ശക്തിധരനും ‘ലീഡ്’ എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ സന്ധ്യ രവിശങ്കറുമാണ് ഗുരുതരവും വ്യത്യസ്തവുമായ രണ്ട് ആരോപണങ്ങൾ ഉന്നയിച്ചത്. സമുന്നതനായ നേതാവ് വിവിധ ആളുകളില്‍നിന്ന് ശേഖരിച്ച 2.035 കോടി രൂപ കൊച്ചി കലൂരിലെ ഓഫിസില്‍നിന്ന് കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നും അത് എന്തു ചെയ്തുവെന്ന് അറിയില്ലെന്നുമാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശോഭ ഡെവലപ്പേഴ്സും വിവാദ വ്യവസായി ഫാരിസ് അബൂബക്കറും ബിനാമി ഇടപാടുകളിലൂടെ പാടം അടക്കം 1500 ഏക്കറോളം ഭൂമി കേരളത്തിലും തമിഴ്നാട്ടിലുമായി വാങ്ങിക്കൂട്ടിയെന്നും അതിന് പിണറായിയുടെ ഒത്താശയുണ്ടെന്നുമാണ് ‘ലീഡ്’ ആരോപിച്ചത്.
കലൂർ ദേശാഭിമാനി ഓഫിസിലിരുന്ന് പണം എണ്ണി തിട്ടപ്പെടുത്തിയെന്നുപറയുന്ന സഹപ്രവർത്തകന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നേരിടാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. പാർട്ടി ജാഥക്കിടയിൽ കലൂരിൽ രണ്ടു ദിവസം തങ്ങിയ നേതാവിനെക്കുറിച്ച് അതിൽ പറയുന്നുണ്ട്. ‘തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ അറിയപ്പെടുന്നയാൾ’ എന്ന് ശക്തിധരൻ പറയുന്നത് പിണറായി വിജയനല്ലാതെ മറ്റാരുമല്ലെന്ന് സതീശൻ ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പണം കൊണ്ടുപോയ കാറിൽ ഇന്നത്തെ ഒരു മന്ത്രി കൂടി ഉണ്ടായിരുന്നതായി ശക്തിധരൻ ആരോപിക്കുന്നു. 25 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റെ വിവരങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്.
പിണറായി വിജയന്റെ ഒത്താശയിൽ റിയല്‍ എസ്റ്റേറ്റ് മുതലാളിമാർ 1500 ഏക്കര്‍ സ്വന്തമാക്കിയെന്ന ‘ലീഡ്’ ആരോപണവും ഏറെ ഗൗരവമുള്ളതാണെന്ന് സതീശൻ പറഞ്ഞു. 2018ല്‍ നെല്‍വയല്‍ നീര്ത്തടനിയമത്തില് ഭേദഗതി കൊണ്ടുവന്നത് ഈ സ്ഥലങ്ങളെ തരംമാറ്റുന്നതിന് വേണ്ടിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അന്ന് പ്രതിപക്ഷം ഭേദഗതി ബില്‍ കീറിയെറിഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണം. അല്ലെങ്കില്‍, അവര്‍ക്കെതിരെ മാനനഷ്ടത്തിന് മുഖ്യമന്ത്രി കേസ് കൊടുക്കണം. ഇത്തരമൊരു വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിനെതിരെ ആണെങ്കില്‍ എപ്പോഴേ കേസെടുത്ത് അന്വേഷണം നടത്തുമായിരുന്നു. ഭരണം കൈയിലുണ്ടെന്ന് കരുതി കുറച്ചുപേര്‍ക്ക് മാത്രം നീതി നടപ്പാക്കുക, മറ്റുള്ളവര്‍ക്ക് നീതി നിഷേധിക്കുക എന്ന കാട്ടുനീതിയാണോ സര്‍ക്കാറിന്റെ രീതി? -സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.