തിരുവനന്തപുരം: ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയെ സംബന്ധിച്ച് മുഴുപ്പേജ് പരസ്യം നൽകിയ സംഭവത്തിൽ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനെതിരെ കെ.പി.സി.സി നടപടി. പാർട്ടിയുടെ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് പരസ്യം നൽകിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം പ്രിജിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പാർട്ടി നേതാക്കളോ പ്രവർത്തകരോ മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവന നടത്തരുതെന്ന് എ.ഐ.സി.സിയും കെ.പി.സിസിയും കർശനമായി വിലക്കിയിരുന്നു. ഈ നിർദ്ദേശത്തിന് കടകവിരുദ്ധമായി പത്രത്തിൽ 'ഫോക്കസ് ഫീച്ചർ' നൽകിയത് പാർട്ടിയേയും സംഘടനയേയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്നാണ് കെ.പി.സി.സിയുടെ കണ്ടെത്തൽ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ നൽകിയ നോട്ടീസിന് മൂന്ന് ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ പ്രിജിൻ ബാബുവിനെതിരെ തുടർ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.