തിരുവനന്തപുരം:സംസ്ഥാന സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് ഇന്ന് രാവിലെ 11മുതൽ സംസ്ഥാന വ്യാപകമായി ഒരേസമയം മിന്നൽ പരിശോധന തുടങ്ങി.
ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നും കുറഞ്ഞ വിലക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി കൂടിയ വിലക്ക് ഉപഭോക്താക്കൾക്ക് മൃഗാശുപത്രികൾ മുഖേനവിൽക്കുന്നതായി വിവരം ലഭിച്ചിരുന്നു. ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തുവെന്നും, ചില ഡോക്ടർമാർ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും വാക്സിനുകളും
ഉപഭോക്താക്കൾക്ക് നൽകുന്നതായി വ്യാജമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോൾ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടങ്ങിയത്. "ഓപ്പറേഷൻ വെറ്റ് സ്കാൻ' എന്ന പേരിൽ തിരഞ്ഞെടുത്ത മൃഗാശുപത്രികളിൽ സംസ്ഥാന വ്യാപകമായി ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്.
ഇന്നത്തെ മിന്നൽ പരിശോധന തിരഞ്ഞെടുത്ത തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എട്ടു വീതവും, കോട്ടയം ജില്ലയിൽ അഞ്ചും, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാലു വീതവും, മറ്റ് ജില്ലകളിൽ മൂന്ന് വീതവും ഉൾപ്പടെ ആകെ 56 മൃഗാശുപത്രികളിലാണ് മിന്നൽ പരിശോധന തുടങ്ങിയത്.
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് പരിശോധന തുടങ്ങിയത്.പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂനിറ്റുകളും പങ്കെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.