തിരുവനന്തപുരം: താളവും മേളവും വേദികള്‍ കീഴടക്കിയ സായാഹ്നങ്ങള്‍ക്ക് വിടനല്‍കി ഓണം വാരാഘോഷം സമാപിച്ചു. കേരളീയ കലാരൂപങ്ങളും ഇതരസംസ്ഥാന നാടൻകലകളും നിരവധി നിശ്ചല ദൃശ്യങ്ങളും അണിനിരന്ന പ്രൗഢഗംഭീര ഘോഷയാത്രയോടെയാണ് ഇൗമാസം മൂന്നുമുതൽ ആരംഭിച്ച ആഘോഷങ്ങൾക്ക് ശനിയാഴ്ച തിരിയണഞ്ഞത്.
വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യമേളമായ കൊമ്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യകലാകാരന് നൽകിയതോടെ വാദ്യമേളങ്ങൾക്കും തുടക്കമായി.
മേളങ്ങൾ നാദവിസ്മയം തീർത്തതോടെ അനന്തപുരി ആർപ്പുവിളികളിൽ മുങ്ങുകയായിരുന്നു. പൊരിവെയിലിനെപ്പോലും കൂസാതെ മണിക്കൂറുകൾക്ക് മുേമ്പ റോഡ് കൈയടക്കി കാത്തിരുന്ന കാണികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കിയിരുന്നു. യൂനിവേഴ്സിറ്റി കോളജിന് മുന്നിലെ പ്രത്യേക വി.ഐ.പി പന്തലിലിരുന്ന മുഖ്യമന്ത്രിക്ക് റോളര്സ്കേറ്റിങ്ങിലെത്തി ഹസ്തദാനം നൽകിയ ‘കുട്ടി മാവേലി’യാണ് തലസ്ഥാന നഗരിയെ ഘോഷയാത്രയുടെ വരവ് അറിയിച്ചത്. കണ്ണിന് നിറവേകി കാഴ്ചപ്പൂരമായി ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയും റോഡില്‍ നിരന്നു. തൃശൂരില്‍നിന്നും ‘പുലി’കളുമെത്തിയതോടെ മേളപ്പെരുമയിൽ തെരുവുകൾ ഉണർന്നു. സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങളാണ് സമാപനഘോഷയാത്ര കാണാനെത്തിയത്. മൂവായിരത്തോളം കലാകാരന്മാരും 94 ഫ്ലോട്ടുകളും 63 കലാരൂപങ്ങളും അണിനിരന്നു.
സിനിമാ താരം ശോഭന അവതരിപ്പിച്ച ഡാൻസും സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വിനീത് ശ്രീനിവാസൻ നേതൃത്വം നൽകിയ കലാവിരുന്ന് ആസ്വദിക്കാനും നിരവധി പേരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.