തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മുഴുവൻ തീരദേശ സംസ്ഥാനങ്ങളുടെയും സഹായംതേടും. ഇതിന് ചീഫ് സെക്രട്ടറിമാർക്ക് കത്തയക്കും. ബോട്ടുകളോ മത്സ്യത്തൊഴിലാളികളെയോ കണ്ടെത്തിയാൽ അറിയിക്കാൻ ആവശ്യപ്പെടും. ബോട്ടുകളുടെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്താനും ആവശ്യപ്പെടും. ക്രിസ്മസിനോടനുബന്ധിച്ച് രക്ഷാപ്രവർത്തനങ്ങൾ നിലച്ചിരുന്നു.
അതേസമയം ക്രിസ്മസ് കഴിഞ്ഞിട്ടും കാത്തിരിപ്പുകൾ ബാക്കിയാവുകയാണ്. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ട് ഇനിയും മടങ്ങിയെത്താനുള്ളത് 197 മത്സ്യത്തൊളിലാളികളാണ്. 20 മുതൽ 40 ദിവസം വരെ മത്സ്യബന്ധനത്തിന് വലിയ ബോട്ടുകളിൽ ആഴക്കടലിൽ പോകുന്നവർ ക്രിസ്മസിന് മുമ്പ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയടക്കം ഇക്കാര്യം ആവർത്തിച്ചിരുന്നു. ക്രിസ്മസിന് മുമ്പ് മടങ്ങിയെത്തിയവരുടേതിന് ശേഷമുള്ള അന്തിമകണക്കാണിത്. ഇനിയും കണ്ടെത്താനുള്ളവരെ എഫ്.ഐ.ആർ ഇട്ട് മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ 74 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇതിൽ 32 പേരെ തിരിച്ചറിയാനായി. തിരുവനന്തപുരത്ത് 28ഉം കൊല്ലത്ത് നാലും. മറ്റുള്ളവരെ ഇനിയും തിരിച്ചറിയാനുണ്ട്. കാണാതായവരിൽ എഫ്.ഐ.ആർ ഇട്ടവർ 164 പേരാണ്. ഇതിൽ 132 പേർ മലയാളികളും 30 പേർ തമിഴ്നാട്ടുകാരും രണ്ടു പേർ അസം സ്വദേശികളുമാണ്. എഫ്.ഐ.ആർ ഇല്ലാതെ കാണാതായവരുടെ കണക്കിൽ 33 പേരുണ്ട്. കാണാതായവരിൽ കൂടുതൽ തിരുവനന്തപുരത്താണ്, 132 പേർ. കൊല്ലത്ത് പത്തുപേരെയും എറണാകുളത്ത് 32 പേരെയും കണ്ടെത്താനുണ്ട്. ചെറിയ വള്ളങ്ങളും ബോട്ടുകളും അടക്കം 80 എണ്ണം ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ 62 എണ്ണം തിരുവനന്തപുരത്ത് നിന്നുള്ളവയാണ്. കൊല്ലത്ത് നാലെണ്ണവും എറണാകുളത്ത് 14 എണ്ണവും കണ്ടെത്താനുണ്ട്.
മുഴുവൻപേരെയും കണ്ടെത്തണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തി തിരികെ കൊണ്ടുവരുന്നതുവരെ തിരച്ചിൽ തുടരണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ചേർന്ന വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെയും സാംസ്കാരിക സംഘടനകളുടെയും പ്രതിനിധിയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
ദുരന്തത്തിൽപ്പെട്ട് ഇതര രാജ്യങ്ങളിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാനും ദുരിതബാധിതർക്കായി പ്രഖ്യാപിച്ച സഹായങ്ങളും പുനരധിവാസ പദ്ധതികളും നടപ്പാക്കാനും നടപടിയെടുക്കണം. വരുംകാലങ്ങളിൽ ഇത്തരം ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കണം.
കേന്ദ്ര ദുരന്ത നിവാരണ സമിതികൾ മുഴുവൻ ദുരിതബാധിത തീരദേശ ഗ്രാമങ്ങൾ സന്ദർശിക്കാനും ആഘാതത്തിെൻറ ആഴം മനസ്സിലാക്കി മത്സ്യത്തൊഴിലാളികളുടെ ദുരിതം പരിഹരിക്കാനുള്ള സമഗ്രമായ നിർദേശങ്ങൾ സമർപ്പിക്കാനും തയാറാകണമെന്നും വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പുല്ലുവിള സ്റ്റാൻലി (സി.ഐ.ടി.യു), അഗസ്റ്റിൻ ഗോമസ് (മത്സ്യത്തൊഴിലാളി കോൺഗ്രസ്), സോളമൻ വെട്ടുകാട് (എ.ഐ.ടി.യു.സി), എൻ.പി. രാധാകൃഷ്ണൻ (ഭാരത മത്സ്യത്തൊഴിലാളി പ്രവർത്തക സംഘ്), ടി. പീറ്റർ (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), കുട്ടി അഹമ്മദ്കുട്ടി (മുൻമന്ത്രി), മോൺ. വിൽഫ്രഡ്, ഷാജി ജോർജ്, ബീമാപള്ളി റഷീദ്, ഫാ. തീയോഡേഷ്യസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.