കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ ഒഴിവായത് വലിയ അപകടം. തീപിടിച്ച ബോഗിക്ക് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് ഭാരത് പെട്രോളിയത്തിന്‍റെ എണ്ണ സംഭരണ കേന്ദ്രമുള്ളത്. തീപിടിച്ച ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന പാളത്തിന്‍റെ നേരെ എതിര്‍വശത്താണ് ഇത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി വേഗത്തില്‍ തീയണച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്.
എലത്തൂരില്‍ തീവെപ്പ് നടന്ന കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കണ്ണൂരിൽ തീപിടിച്ചത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരിക്കുകയായിരുന്നു ട്രെയിൻ. സംഭവത്തിന് മുന്‍പ് അജ്ഞാതന്‍ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
ട്രെയിനിന് തീവച്ചതാണെന്ന നിഗമനത്തില്‍ തന്നെയാണ് ആർ.പി.എഫ്. ഉന്നത ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്. എലത്തൂർ കേസന്വേഷിക്കുന്ന എൻ.ഐ.എ സംഘം കണ്ണൂർ തീപിടിത്തത്തെ കുറിച്ച് പൊലീസിൽ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.