തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി മാനേജുമെൻറുകളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന നിര്‍ണായക മേഖലയാണ് ആതുരശുശ്രൂഷാരംഗം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സേവനവും ഉറപ്പുവരുത്താന്‍ സ്വകാര്യ ആശുപത്രിമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണം. സര്‍ക്കാര്‍ തീരുമാനവുമായി സഹകരിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളും തയാറാകണം.
മിനിമം വേജസ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. മാനേജ്മെൻറുകൾ നിയമനടപടിക്ക് പോയാൽ സർക്കാറിനും നിയമനടപടിയുമായി മുന്നോട്ട് പോകേണ്ടിവരും.
ആ സാഹചര്യമൊന്നും സർക്കാർ താൽപര്യപ്പെടുന്നില്ല. ആരുമായും ഏറ്റുമുട്ടലിന് സർക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനത്തില്‍ 39 മുതല്‍ 102 ശതമാനം വരെ വര്‍ധന ലഭിക്കും. ആശുപത്രി ജീവനക്കാരുടെയും നഴ്സുമാരുടെയും വേതനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ അടിസ്ഥാനശമ്പളം 20,000 രൂപയായി നിജപ്പെടുത്തുമെന്ന് നല്‍കിയിരുന്ന വാഗ്ദാനം സര്‍ക്കാര്‍ പൂര്‍ണമായും പാലിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രി മേഖലയില്‍ മിനിമം വേതനം പുതുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം സംബന്ധിച്ച് തൊഴിലാളിസംഘടനകളും മാനേജ്മെൻറുകളും ജീവനക്കാരും നല്കിയ ആക്ഷേപങ്ങളും പരാതികളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചിരുെന്നന്നും മന്ത്രി പറഞ്ഞു.
അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമീഷണര്‍ എ. അലക്സാണ്ടര്‍ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.