പി.എം ശ്രീയിൽ മുന്നോട്ടില്ലെങ്കിൽ കേരളത്തിന് ഫണ്ടില്ല; തുടർനടപടിക്ക് കേന്ദ്ര നിർദേശം
തിരുവനന്തപുരം: യു.ഡി.എഫിലും സർക്കാറിലും അവ്യക്തത തുടരുമ്പോഴും പി.എം ശ്രീ പദ്ധതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ കേരളത്തിന് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
ഡൽഹിയിലെത്തിയ സമഗ്രശിക്ഷ കേരളം ഡയറക്ടർ (എസ്.എസ്.കെ) ഡോ.കെ. മോഹനകുമാറിനോടാണ് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ് സെക്രട്ടറി ടി.കെ. അനിൽകുമാർ ഇതുസംബന്ധിച്ച നിർദേശം നൽകിയത്. കേരളം ധാരണാപത്രം ഒപ്പിട്ട പി.എം ശ്രീ പദ്ധതിയിൽ തുടർനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷ പദ്ധതിയിലെ ഫണ്ട് സംസ്ഥാനത്തിന് ലഭിക്കില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. ധാരണാപത്രം ഒപ്പിട്ടതിനാൽ സാങ്കേതികമായി കേരളം പി.എം ശ്രീയുടെ ഭാഗമാണെന്നും സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാത്തതാണ് തടസ്സമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.
പദ്ധതിയിൽ മുന്നോട്ടുപോയില്ലെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്ന സൗജന്യയൂനിഫോം, പാഠപുസ്തകം എന്നിവക്കുള്ള പണം ഒഴികെയുള്ളവയൊന്നും നൽകാനാകില്ലെന്നും സെക്രട്ടറി അറിയിച്ചു. സൗജന്യയൂനിഫോം, പാഠപുസ്തകം എന്നിവക്കുള്ള കേന്ദ്രവിഹിതത്തിലെ ആദ്യഗഡു 106.5 കോടി രൂപ ഉടൻ അനുവദിക്കുമെന്നും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി കൂട്ടിച്ചേർത്തു. പി.എം ശ്രീയിൽ തുടർനടപടികൾക്ക് നിർദേശം നൽകാൻ കേരള സർക്കാറിന് വീണ്ടും കത്തയക്കാൻ വകുപ്പിലെ അഡീഷനൽ സെക്രട്ടറിക്ക് നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം, പി.എം ശ്രീയുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിന്‍റെ നയപരമായ തീരുമാനം വരേണ്ടതുണ്ടെന്നും ഇതിനായി മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചതായും എസ്.എസ്.കെ ഡയറക്ടർ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചു.
സമഗ്രശിക്ഷ പദ്ധതിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ പഠന സഹായത്തിനുള്ള ഫണ്ട് പി.എം ശ്രീയുടെ പേരിൽ തടഞ്ഞുവെക്കുന്നത് മനുഷ്യാവകാശ പ്രശ്നമാണെന്ന് ഡയറക്ടർ അറിയിച്ചു. പി.എം ശ്രീ പദ്ധതിയിൽ ചേരുന്നത് വഴി കേന്ദ്ര സർക്കാർ തയാറാക്കിയ പാഠ്യപദ്ധതി പിന്തുടരണമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ -സാക്ഷരതാവകുപ്പ് സെക്രട്ടറി എസ്.എസ്.കെ ഡയറക്ടറെ അറിയിച്ചു.
എൻ.ഇ.പി മുന്നോട്ടുവെക്കുന്ന സ്കൂൾ വിദ്യാഭ്യാസ ഘടനയിലും പാഠ്യപദ്ധതി ചട്ടക്കൂടിലും നിന്ന് കൊണ്ട് സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് തയാറാക്കുന്ന പാഠ്യപദ്ധതി പിന്തുടരാവുന്നതാണെന്നും സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.