ബി.ജെ.പി വെക്കുന്ന കല്ലിൽ തേങ്ങ എറിയാനോ അവർ ചെയ്ത അന്യായങ്ങളെ ന്യായീകരിക്കാനോ ഇല്ല -മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബി.ജെ.പി പല തരത്തിലുള്ള ശ്രമങ്ങൾ നടത്തുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബി.ജെ.പി വെക്കുന്ന കല്ലിൽ തേങ്ങ എറിയാനോ അവർ ചെയ്ത അന്യായങ്ങളെയോ അതിക്രമങ്ങളെയോ ന്യായീകരിക്കാനോ ഞങ്ങൾക്ക് ഉദ്ദേശമില്ല. മലയോര കർഷകരുടെ അതിജീവനമാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. റബർ വില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ നിലപാട് ആവർത്തിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

രാഷ്ട്രീയ നേതാക്കൾക്ക് പക്വതയും കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാനും തങ്ങളുടെ പ്രതികരണം ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകളെയും കുറിച്ച് തിരിച്ചറിയാനും കഴിയണം. അപ്രകാരം ചെയ്യാതെ, ഇപ്പോൾ ബി.ജെ.പിക്കാർ മുതലെടുക്കുന്നുവെന്ന് നിലവിളിച്ചാൽ അതിന് ഞങ്ങൾ ഉത്തരവാദിയല്ലെന്നും വിവാദമാക്കിയവരാണ് ഉത്തരവാദികളെന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നയം മാറ്റുന്നവരാണ് കത്തോലിക്ക മെത്രാന്മാരെന്ന് ധരിക്കേണ്ട. തന്‍റെ പ്രസ്താവനയിൽ മതപക്ഷമോ രാഷ്ട്രീയപക്ഷമോ ഇല്ലെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, കർഷകപക്ഷം മാത്രമേ ഉള്ളൂവെന്നും വ്യക്തമാക്കി. കർഷക വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ ആരെല്ലാം തലകുത്തി മറിഞ്ഞ് പരിശ്രമിച്ചാലും ഞങ്ങൾ തയാറല്ല. പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുന്നു. കർഷക പക്ഷത്ത് ആരെ നിൽക്കുന്നുവോ അവരുടെ പക്ഷത്തായിരിക്കും മലയോര കർഷകർ. ഈ വിഷയത്തിൽ ബി.ജെ.പി മതലെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് വഴിമരുന്നിട്ടത് ഏത് പാർട്ടിക്കാരാണെന്ന് ആലോചിച്ചു നോക്കിയാൽ മനസിലാകും -മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Not justifying BJP's injustices -Mar Joseph Pamplany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.