തിരുവനന്തപുരം: മാളിൽവെച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത സംഭവത്തിൽ പൊലീസ് സേനയിൽ അമർഷം. പൊലീസുകാരനെതിരെ കേസെടുത്തതിലുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കാൻ പൊലീസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പരസ്യമായി പ്രതികരിക്കാൻ അസോസിയേഷൻ നേതാക്കൾ തയാറായില്ല.
തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കാണ് മർദനമേറ്റത്. എസ്.എഫ്.ഐക്കാർ നൽകിയ കേസിൽ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. സഹോദരിക്കും എതിരെ കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെ തലസ്ഥാനത്തെ മാളിലായിരുന്നു സംഭവം. പുതുവത്സര രാത്രിയിൽ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. ശംഖുംമുഖം അസി. കമീഷണറുടെ നിർദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ് നടപടി.
അന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ എസ്.എഫ്.ഐക്കാർ നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നു വരികയാണ്. ഇതിനിടെയാണ് ശനിയാഴ്ച പൊലീസുകാരനായ മിഥുൻ റോയ് തലസ്ഥാനത്തെ ഷോപ്പിങ് മാളിൽ എത്തുന്നതും എസ്.എഫ്.ഐക്കാർ പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതും.
മാളിലെ മർദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പൊലീസുകാരൻ വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറായില്ല. പിന്നീട് സമ്മർദം വന്നതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തത്.
ഈ കേസിലെ ഒന്നാം പ്രതി വിനായക് പിന്നാലെ നൽകിയ പരാതിയിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. എസ്.എഫ്.ഐക്കാരെ മിഥുൻ റോയ് ആയുധം കൊണ്ട് ആക്രമിച്ചെന്ന് കാണിച്ചാണ് എസ്.എഫ്.ഐക്കാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.