തിരുവനന്തപുരം: സംസ്ഥാനത്ത് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് നിയമസഭയെ അറിയിച്ചു. പാറയ്ക്കല്‍ അബ്ദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നോക്കുകൂലി നിരോധിക്കുന്നകാര്യത്തില് എല്ലാ ട്രേഡ് യൂനിയനുകളും യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏകീകൃത ചുമട്ടുകൂലി പ്രാബല്യത്തില്‍ വരുത്തുകയും അത് 11 ജില്ലകളില്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്ലാണ് കൂലി ഏകീകരിക്കാത്തത്.
ഇൗ ജില്ലകളിൽ ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. ചുമട്ടുതൊഴിലാളി മേഖലയില്‍ ഓരോ വിഭാഗത്തിനുമുള്ള ഏകീകരിച്ച കയറ്റിയിറക്ക് കൂലി വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോള്‍സെൻറര്‍ വഴി ലഭിക്കുന്ന പരാതികളില്‍ അസി. ലേബര്‍ ഓഫിസർമാര്‍ ഇടപെട്ട് അമിതമായി ഈടാക്കുന്ന കയറ്റിറക്കുകൂലി തിരികെ വാങ്ങിനല്‍കും. അമിതമായി കൂലി വാങ്ങിയതായി ശ്രദ്ധയിൽപെട്ടാല്‍ അത് തൊഴിലാളികളില്‍നിന്ന് തൊഴിലുടമക്ക് തിരികെ വാങ്ങിക്കൊടുക്കും. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ക്രമക്കേടുകള്‍ ശ്രദ്ധയിൽപെട്ടാല്‍ രജിസ്ട്രേഷന് കാര്‍ഡ് റദ്ദുചെയ്യും. തൊഴിലുടമയെ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്തെന്ന് പരാതി ലഭിച്ചാൽ പൊലീസിന് കൈമാറാനും നിർദേശം നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ് യൂനിയന്‍ നേതാക്കളുടെ യോഗത്തില്‍ േമയ് ഒന്നുമുതല്‍ നോക്കുകൂലി പൂര്‍ണമായും അവസാനിപ്പിക്കുന്നതിനും തൊഴിലാളികളെ വിതരണം ചെയ്യുന്നരീതി നിര്‍ത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിഷയം ജില്ലതലങ്ങളില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കാൻ ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. തിരുവനന്തപുരം വെണ്‍പാലവട്ടത്ത് യുവസംരംഭകനിൽനിന്ന് നോക്കുകൂലി ആവശ്യപ്പെട്ട പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.