മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടന്‍റെ ഹരജി തള്ളി

മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടന്‍റെ ഹരജി വിജിലൻസ് കോടതി തള്ളി. ഏഴു പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹരജിയാണ് തിരുവനന്തപുരം വിജലിൻസ് കോടതി തള്ളിയത്.

സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്നതടക്കം ആരോപണങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽനിന്ന് വീണ പണം കൈപ്പറ്റിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളെന്ന് അവകാശപ്പെട്ട് അഞ്ച് പുതിയ രേഖകൾ മാത്യു കുഴൽനാടൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണമെന്ന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടർ നൽകിയ കത്ത് അടക്കമുള്ള രേഖകളാണ് സമർപ്പിച്ചിരുന്നത്.

കോടതിയുടെ തീരുമാനം അപ്രതീക്ഷിതമെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - no vigilance investigation against Chief Minister and his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.