കന്നുകാലി വില്‍പ്പന നിയന്ത്രണ വിജ്ഞാപനം: സ്റ്റേ ഇല്ലെന്ന് ഹൈകോടതി

കൊച്ചി: പ്രത്യക്ഷമായി നിരോധനമില്ലെങ്കിലും കശാപ്പിനുള്ള കന്നുകാലികളെ ചന്തകളിൽ വിൽക്കരുതെന്ന കേന്ദ്രസർക്കാർ ഉത്തരവ് കശാപ്പിനെ പരോക്ഷമായി ബാധിക്കുമെന്ന ആശങ്കയിൽ കഴമ്പുണ്ടെന്ന് ഹൈകോടതി. ഇറച്ചിക്കച്ചവട മേഖലയിൽ പ്രവർത്തിക്കുന്ന ആയിരങ്ങളുടെ ഉപജീവനം ഇല്ലാതാക്കുമെന്ന വാദം ശരിയെങ്കിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിെൻറ ലംഘനമാണെന്നും നിരോധനം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി തയാറായില്ല. കേന്ദ്രസർക്കാറിൽനിന്ന് വിശദീകരണം തേടിയ കോടതി വിഷയത്തിെൻറ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹരജികൾ ജൂൺ 28ന് അന്തിമവാദത്തിന് മാറ്റി.

കശാപ്പിന് കന്നുകാലികളെ വിൽക്കുന്നത് നിയന്ത്രിച്ചതിനെതിരെ ഹൈബി ഈഡൻ എം.എൽ.എ, ഇറച്ചിക്കച്ചവടക്കാരനായ കെ.യു. കുഞ്ഞുമുഹമ്മദ്, കോഴിക്കോട് സ്വദേശികളായ ടി.പി. സാദിഖ്, ടി.പി. സാഹിദ് എന്നിവരും ഇറച്ചിത്തൊഴിലാളി സംഘടനയും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. കശാപ്പിന് കാലിച്ചന്തകളിൽ കന്നുകാലികളെ വിൽക്കുന്നത് മാത്രമല്ല, കശാപ്പിന് വാങ്ങാനും നിരോധനമുണ്ടെന്ന് ഹരജികളിൽ പറയുന്നു. എന്നാൽ, ഭക്ഷിക്കുന്നതിന് വിലക്കില്ല. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിലാണെങ്കിലും അനാവശ്യ വേദനയില്ലാതെ ഭക്ഷണത്തിന് കന്നുകാലികളെ കൊല്ലുന്നത് നിയമത്തിെൻറ പരിധിയിൽ വരില്ല. കന്നുകാലി സംരക്ഷണം സംസ്ഥാന സർക്കാറിെൻറ അധികാരപരിധിയിൽപെട്ട വിഷയമാണെന്നിരിക്കെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടത്തിെൻറ സാധുതയാണ് ഹൈകോടതി പരിശോധിക്കുന്നത്.

ഉത്തരവ് നേരിട്ട് കശാപ്പിനെ തടയുന്നില്ലെന്നതിനാൽ നിയമത്തിന് വിരുദ്ധമാകുന്നില്ലെന്ന് കോടതി വിലയിരുത്തി. എന്നാൽ, കന്നുകാലി ചന്തയും വിൽപനയും ഉൾപ്പെടുത്തി ചട്ടം കൊണ്ടുവന്നാൽ കശാപ്പിനെയും ബാധിക്കുമെന്ന ഹരജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്നും ചട്ടത്തിെൻറ ലക്ഷ്യവും സ്വഭാവവും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഹരജികൾ ഫയലിൽ സ്വീകരിച്ചു. കശാപ്പിനുള്ള 90 ശതമാനം കാലികളെയും ലഭിക്കുന്നത് ചന്തകളിൽനിന്നാണ്. കശാപ്പ് നിരോധിച്ചിട്ടില്ലെങ്കിലും കാലിച്ചന്തകളിൽ വിൽപന പാടില്ലാത്തതിനാൽ വീടുകളിലും ഫാമുകളിലും കാലികളെ വളർത്തുന്നവർക്കേ കശാപ്പ് സാധ്യമാകൂെവന്ന അവസ്ഥയിലേക്കെത്തുമെന്നാണ് വാദം.

നേരിട്ട് നിരോധനമില്ലെങ്കിലും പരോക്ഷമായി കശാപ്പിനെ ചട്ടം ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം ശക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ചട്ടം നിയമത്തിന് വിരുദ്ധമാണെങ്കിൽ കോടതിക്ക് പെെട്ടന്ന് ഇടപെടാമെന്നും ലക്ഷ്യം പരോക്ഷമാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവുണ്ട്.  അതിനാൽ ഹരജിയിലെ വാദം പ്രഥമദൃഷ്ട്യാ ശരിയാണെങ്കിലും സുപ്രീം കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്. മാംസാഹാരത്തിന് ഏറെ പ്രാധാന്യമുള്ള സംസ്ഥാനത്ത് ഇത് ഇറച്ചിയുടെ ലഭ്യത കുറക്കുമെന്നും കാർഷികാവശ്യത്തിന് ഉപയോഗിക്കാനാവാത്ത കാലികളെ കശാപ്പിന് നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീടത് സാമൂഹിക വിപത്തായി മാറുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ചട്ടത്തിെൻറ സാധുത പരിശോധിക്കുന്ന ഘട്ടത്തിൽ ഈ വാദങ്ങൾക്ക് പ്രസക്തിയില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. 

Tags:    
News Summary - No Stay for livestock notification says highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.