കൊച്ചി: സീറോ മലബാർ സഭ രൂപതകളിൽ വിശുദ്ധവാര തിരുക്കർമങ്ങൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൈത്രാൻമാർ കത്തീഡ്രല്‍ ദേവാലയങ്ങളിലും വൈദികര്‍ ഇടവക ദേവാലയങ്ങളിലും അഞ്ചിൽ താഴെ ശുശ്രൂഷകരുടെ പങ്കാളിത്തത്തോടെയാണ് കർമം ചെയ്യേണ്ടത്.
ഓശാന ഞായറാഴ്ച വൈദികന് കുര്ബാനയര്പ്പിക്കുമ്പോള് അന്നത്തെ തിരുക്കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രം കുരുത്തോലകള്‍ ആശീര്‍വദിച്ചാല്‍ മതി. അന്ന് മറ്റുള്ളവര്‍ക്ക് കുരുത്തോല വിതരണം ചെയ്യേണ്ട. വിശുദ്ധവാരത്തിൽ മൂറോൻ കൂദാശ നടത്തേണ്ട. പിന്നീട് െപന്തക്കൊസ്ത തിരുനാളിനോടനുബന്ധിച്ചോ മറ്റോ നടത്താം. പെസഹ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കണം.
ഈ ദിവസം വീടുകളിൽ നടത്താറുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വീട്ടിലുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. പീഡാനുഭവ വെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ/സ്ലീവചുംബനവും കുരിശിെൻറ വഴിയും പരിഹാരപ്രദക്ഷിണവും പാടില്ല. ഈ ദിവസത്തെ തിരുക്കര്‍മങ്ങള്‍ ആവശ്യമെങ്കില്‍ സെപ്റ്റംബര്‍ 14ന് നടത്താം.
വലിയ ശനിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് നൽകാൻ വെള്ളം വെെഞ്ചരിക്കേണ്ടതില്ല. പിന്നീടൊരവസരത്തില്‍ ആകാം. ഉയിര്പ്പുതിരുനാളിെൻറ കര്‍മങ്ങള്‍ രാത്രി നടത്തരുത്. പകരം അന്നു രാവിലെ കുര്‍ബാനയര്‍പ്പിച്ചാല്‍ മതി.
വിശുദ്ധവാരം പ്രാര്‍ഥനയുടെ ദിവസങ്ങളായി മാറ്റണമെന്ന് ആർച്ച് ബിഷപ് അഭ്യർഥിച്ചു. പൗരസ്ത്യസഭകള്‍ക്ക് വത്തിക്കാന്‍ കാര്യാലയം നല്കിയ മാര്‍ഗനിർദേശങ്ങളുടെയും തുടർചർച്ചകളുടെയും അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.