കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ അനസ്തറ്റിസ്റ്റുകളുടെ ലഭ്യതക്കുറവ് ശസ്ത്രക്രിയകളെ ബാധിക്കുന്നു. ആശുപത്രിയിൽ കോവിഡ് ജോലിക്ക് അനസ്തറ്റിസ്റ്റുകളെയും നിയോഗിക്കുന്നതിനാലാണ് ശസ്ത്രക്രിയകൾക്ക് ഇവരെ ലഭ്യമാകാത്തത്.
27 ഓളം തസ്തികകളുണ്ടെങ്കിലും അതിൽ പകുതി മാത്രമാണ് സ്ഥിരം ജീവനക്കാർ. എച്ച്.ഡി.എസ്, എൻ.എച്ച്.എം എന്നിവ വഴി താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നത്.
കൂടാതെ, പി.ജി ഡിപ്ലോമ, പി.ജി. വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളുമാണ് ഡോക്ടർമാരെ സഹായിക്കാനുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രം, മെഡിക്കൽ കോളജ്, സൂപ്പർ സ്പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങളിലേക്കെല്ലാം ഇവർ തന്നെയാണ് ഡ്യൂട്ടിക്കുള്ളത്.
ജീവനക്കാരുടെ സ്വാഭാവികമായ കുറവിനൊപ്പം കോവിഡ് ഡ്യൂട്ടി കൂടിയായതോെടയാണ് ശസ്ത്രക്രിയകൾ വൈകാൻ തുടങ്ങിയത്. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് മറ്റ് അടിയന്തര ചികിത്സകൾ മാത്രമായിരുന്നു നടന്നത്. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രി സ്വാഭാവിക നിലയിൽ പ്രവർത്തനം ആരംഭിക്കുകയും അതേസമയം, കോവിഡ് ഡ്യൂട്ടികൂടി എടുക്കേണ്ടിവരുകയുമാണിപ്പോൾ. അതുമൂലം ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന വകുപ്പുകൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.
സർജറി, അസ്ഥിരോഗ വിഭാഗം, ന്യൂറോ സർജറി വിഭാഗം എന്നിവിടങ്ങളിലെല്ലാം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ടെന്ന് സർജറി വിഭാഗം മേധാവി ഡോ. ഇ.വി ഗോപി പറഞ്ഞു.
ശസ്ത്രക്രിയക്കായി രോഗികളെ മയക്കാൻ ആവശ്യത്തിന് ഡോക്ടർമാരെ കിട്ടുന്നില്ല. ഉള്ളവരിൽ പലരും കോവിഡ് ഡ്യൂട്ടിയിലാണ്. കോവിഡ് ഇതര ഡ്യൂട്ടിയിൽ ഉള്ളവർ കുറവാണ്. അതുമൂലം പല ശസ്ത്രക്രിയകളും മാറ്റിവെക്കേണ്ടി വരുകയാണെന്നും ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.